2020, മേയ് 1, വെള്ളിയാഴ്‌ച

ഇരുട്ടുകുതിര


                         

                 ഞങ്ങൾ   ദിമാകുച്ചിയിലെത്തുമ്പോൾ  വീടിന്റെ
ഉമ്മറപ്പടിയിൽ തന്നെ ഉണ്ടായിരുന്നു ഖദീജ ഖാത്തൂൻ . ഹോളോ ബ്രിക്സ് കൊണ്ട്
പടുത്ത് തകരഷീറ്റ് കൊണ്ട് മേഞ്ഞ ആ കൂരയുടെ ഒരു ഭാഗം കറുത്തു നിന്ന്
അടുക്കളയാണെന്ന് അടയാളം കാണിച്ചു. ഒരു പ്ളാസ്റ്റിക് ഉറയിൽ നിന്നും
വിരിച്ചിട്ട ചാക്കിലേക്ക് കൊട്ടിയ ധാന്യത്തിലെ പ്രാണികളെ
എടുത്തുമാറ്റുകയാരിുന്നു. ഒരു പ്രാണിയെ എടുത്തുമാറ്റുമ്പോൾ അമ്പതെണ്ണം
വേറെ. ധാന്യത്തേക്കാളേറെ പ്രാണികളുണ്ടായിരുന്ന ആ ചാക്കിൽ നിന്നും
കെട്ടുപഴക്കത്തിന്റെ മണം മുറ്റമാകെ അരിച്ചു നടന്നു.
               ആ പണി ഒരു ധ്യാനം പോലെ ചെയ്തിരുന്നതിനാൽ അവർ
ആൾപ്പെരുമാറ്റം അറിഞ്ഞതേയില്ല.മൂകേഷ് മുരടനക്കിയപ്പോൾ അവർ തലയുയർത്തി.
അപരിചിതരെ കണ്ടപ്പോൾ അവർ  ധൃതിയിൽ എഴുന്നേറ്റ് ഉള്ളിലേക്ക് നീങ്ങി.

പാർബതി.......ബിഷാകാ

  അവർ അയൽക്കൂരകളിലേക്ക് ഉറക്കെ വിളിച്ചു.അത് കേട്ട് ആ കൂരകളിൽ നിന്നും
നരച്ച തുണികൾ വാരിച്ചുറ്റിയ രണ്ടു സ്ത്രീകൾ പുറത്തെത്തി..

രണ്ടാളുകൾ വന്നിരിക്കുന്നു.. ആരാണെന്നറിയില്ല...


മൂകേഷ് നാട്ടുഭാഷയിൽ അവരോട് പത്ര പ്രവർത്തകർ ആണെന്നും അവരെ സഹായിക്കാനാണ്
വന്നതെന്നും പറഞ്ഞപ്പോൾ അവർ ഒന്നു ചിരിക്കാൻ ശ്രമിച്ചു.  മൂകേഷിനെത്തന്നെ
കൂടെക്കൂട്ടിയത് നന്നായി. നാട്ടുഭാഷ അറിയുന്ന ഒരു ഫോട്ടോഗ്രാഫറെക്കാൾ
കൂടുതൽ മൂകേഷ് നല്ലൊരു വാർത്താ സഹായിയാണ്. ഒരു പ്രാദേശിക പത്ര
പ്രവർത്തകന് ഗ്രാമങ്ങളിൽ ഇങ്ങിനെ ചില പരിചയങ്ങൾ ഉണ്ടെങ്കിലേ സ്റ്റോറികൾ
കിട്ടൂ..അസം പത്രികയുടെ ദിമാകുച്ചി ലേഖകൻ ആയി നിയമിതനാകുമ്പോൾ തനിക്കീ
നാടിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.

ചന്ദാ ഭായ്..
മൂകേഷ് ഹിന്ദിയിൽ എന്നോട് രഹസ്യം പറഞ്ഞു..

താങ്കൾ ചോദിക്കാനുള്ളത് ചോദിച്ചുകൊള്ളൂ..അതിനിടയിൽ അവരറിയാതെ ഞാൻ ഫോട്ടോ
എടുത്തുകൊള്ളാം..

അടുത്ത വീട്ടിൽ നിന്നും വന്ന സ്ത്രീകൾ കാവൽക്കാരെപ്പോലെ ഖദീജാ ഖാത്തുന്റെ
ഇടം വലം നിന്നു. അസം പത്രികയിൽ നിന്നാണെന്നും നിങ്ങളെപ്പറ്റി
വാർത്തകൊടുത്താൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും അറിയാവുന്ന
നാട്ടുഭാഷയിൽ പറഞ്ഞൊപ്പിച്ചു..


ബാബൂ..നിങ്ങൾ പറയുന്നു നിങ്ങൾ സഹായിക്കുകയാണെന്ന്...ഞങ്ങളും
വിശ്വസിച്ചിരുന്നു ആദ്യമാദ്യം..ഇങ്ങനെ എത്ര പേർ
വന്നിരിക്കുന്നു..വരുന്നവരെല്ലാംസഹായിച്ചിരുന്നെങ്കിൽ ഞാനെന്നോ
ഇന്ത്യാക്കാരിയായി മാറുമായിരുന്നു.

ദീദി കാര്യങ്ങൾ പറഞ്ഞുകൊടുക്കൂ..എപ്പോഴാണ് എങ്ങിനെയാണ് കാര്യങ്ങൾക്ക്
ഒരു മാറ്റമുണ്ടാകുക എന്നറിയില്ലല്ലോ...ചിലപ്പോൾ ഒരു വാർത്ത മതി
നിങ്ങളെല്ലാരും ഇന്ത്യാക്കാരായി മാറാൻ... മൂകേഷ് അവരോട് പറഞ്ഞു.

അവർ പ്രതീക്ഷയോടെ എന്നെ നോക്കിത്തുടങ്ങിയപ്പോൾ അവർ വശപ്പെട്ടു
തുടങ്ങിയെന്ന് മനസ്സിലായി...ഞാനുയർത്തുന്ന ചോദ്യങ്ങളെക്കാൾ അവർ
ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണമായിരുന്നു. പലതിനും
ഉത്തരമുണ്ടായിരുന്നില്ല. ഉണ്ടെങ്കിലും പറയാൻ സാധിക്കില്ലായിരുന്നു.


ദാ ഞാൻ ഇതേ പോലെ ഇവിടെ ഇരിക്കുകയായിരുന്നു. അടുത്ത ഇടവഴിയിൽ നിന്ന്
പെട്ടന്ന് പോലീസ് ഇരച്ചെത്തി. ഞാൻ പേടിച്ച് ഉള്ളിലേക്ക് മറഞ്ഞു നിന്നു.
പൊലീസ് വീട്ടിൽ വരേണ്ട കാരണം എനിക്ക് മനസ്സിലായില്ല. കള്ളന്മാരെയും
കൊലപാതകികളെയുമാണല്ലോ പൊലീസ് അന്വേഷി്ക്കുക. മക്കളില്ലാതെ ഒറ്റക്ക്
കഴിയുന്ന വിധവ സ്വയം ഒരു കുറ്റമായി മാറിക്കഴിഞ്ഞിട്ടുണ്ടാകുമോ എന്ന്
സംശയിക്കുന്നതിനിടെ ഒാഫീസർ ബോർഡർ പൊലീസ് ആണെന്ന് പരിചയപ്പെടുത്തി,

ഹും പെട്ടെന്ന് വസ്ത്രം മാറി ഞങ്ങളുടെ കൂടെ വരണം...സമ്മതിച്ചില്ലെങ്കിൽ
ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും. ...


എന്തിന് എന്തിനാണ് എന്നെ കൊണ്ടു പോകുന്നത്..

പൊലീസുകാർ പരസ്പരം നോക്കിയതല്ലാതെ ഉത്തരമുണ്ടായിരുന്നില്ല. ‌
അതെല്ലാം അവിടെച്ചെന്നു പറയാം..എന്തിനാണ് പേടിക്കുന്നത്..ഞങ്ങൾ പൊലീസാണ്
..കൊള്ളക്കാരല്ല..


നിങ്ങൾ പൊലീസുകാരെക്കാൾ പലപ്പോഴും ഭേദം കൊള്ളക്കാരാണെന്ന്
പറയണമെന്നുണ്ടായിരുന്നു. ഭയം കൊണ്ട് വാക്കുകൾ പുറത്തുവന്നില്ലെങ്കിലും
എന്റെ കണ്ണുകളിൽ നിന്ന് അവർക്കത് വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കണം.

വസ്ത്രം മാറിക്കൊള്ളാൻ അവർ പറഞ്ഞെങ്കിലും ഞാനുടുത്തിരുന്നത് അന്നു
വീട്ടിലുണ്ടായിരുന്നതിൽ നല്ല വസ്ത്രമായിരുന്നു. ഞാൻ വസ്ത്രം
മാറാതെത്തന്നെ കൂരയുടെ വാതിൽ ചാരി അവരോട് ഒപ്പം നടന്നു. പൊലീസിന്റെ ഒരു
വലയത്തിനുള്ളിൽ ഒരു കുറ്ററവാളിയെപ്പോലെ അവർ എന്നെ നടത്തിക്കൊണ്ടുപോയത്
തൊട്ടുത്ത ഒരു കടയിലേക്കായിരുന്നു. അബൂബക്കർ സിദ്ദീഖിയുടെ ആ
കടയയായിരുന്നു അത്. അവിടെ നിന്നായിരുന്നു ഞങ്ങളെല്ലാം സാധനങ്ങളാ‍
വാങ്ങിയിരുന്നത്. അബൂബക്കറും ഞാനും ഒന്നിച്ചു ചെയ്ത കുറ്റകൃത്യം
എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.

അബൂബക്കർ സിദ്ദീഖിനോടും പൊലീസ് ഒപ്പം വരുവാൻ ആവശ്യപ്പെട്ടു. താൻ ചെയ്ത
കുറ്റം എന്താണെന്നും തനിക്കെതിരെ എന്ത് തെളിവാണുള്ളതെന്നും സിദ്ദീഖി
പൊലീസിനോട് കയർത്തു.

അതുവരെ ഇല്ലാതിരുന്ന ശബ്ദത്തിൽ പൊലീസ് അയാളെ കഴുത്തിന് പിടിച്ച് കടയുടെ
ചുമരിലേക്ക് ചാരി നിർത്തി..

തെമ്മാടി..വാദിക്കുന്നോ...നിനക്കിവിടെ കഴിയാൻ എന്തവകാശമാണുള്ളത്..നിനക്ക്
തെളിവുവേണം അല്ലേ..ദാ തെളിവു പിടിച്ചോ..

പൊലീസുകാരൻ ഒരു വെള്ളപേപ്പർ അബുബക്കറിന് നേരെ നീട്ടി..

ഇത് നീ സമ്മതിച്ച് ഒപ്പിട്ടു തന്നതല്ലേ...

സാബ്. ഒപ്പിട്ടത് ഞാൻ തന്നെയാണ്.. ആ എഴുതിയിരിക്കുന്നത് എന്താണെന്ന്
പോലും എനിക്കറിയില്ല,,.അത് ഇംഗ്ളീഷിലാണ്..പത്തു ദിവസമെങ്കിലും
മുമ്പായിരിക്കണം അതുമായി നിങ്ങളെപ്പോലെയുള്ള വേറൊരു സംഘം ഇവിടെ വന്നത്.
പേടികൊണ്ട് ഞാൻ അവർ പറഞ്ഞിടത്ത് ഒപ്പിട്ടുകൊടുക്കുകയായിരുന്നു...

കടയുടെ പലകകൾ ചേർത്തുവച്ചടച്ച് അബൂബക്കർ സിദ്ദീഖിയേയും പിടിച്ചുവലിച്ച്
പൊലീസ് നടന്നു തുടങ്ങി.പോകുന്ന വഴി പലരും ഞങ്ങളെ നോക്കിയതല്ലാതെ ആരും
ഒന്നും പറഞ്ഞില്ല. എല്ലാരും വല്ലാതെ ഭയന്നിരുന്നു.ആ യാത്ര അവസാനിച്ചത്
ദിമാഗുച്ചിയിലെ പൊലീസ് സ്റ്റേഷനിലാണ്. കുറെ നേരം ഞങ്ങൾ ആ കെട്ടിടത്തിന്
മുറ്റത്ത് നിന്നു. ദാഹിച്ചപ്പോൾ ടാപ്പിനു താഴെ കുനിഞ്ഞിരുന്ന്
ചുവയ്ക്കുന്ന വെള്ളം ധൃതിപ്പെട്ട് ഇറക്കി,
               അവിടത്തെ പ്രധാന അധികാരിയുടെ മുറിയിലേക്ക് ഞങ്ങളെ
തള്ളിക്കൊണ്ട് പോയി.അയാൾ ഒരു കത്ത് ഉറക്കെ വായിച്ചു. ഭാഗ്യവശാൽ ആ കത്ത്
ആസാമീസിൽ ആയിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും പിതാക്കന്മാർ ബംഗ്ളാദേശിൽ
നിന്നും കുടിയേറിയവരാണെന്ന് സമ്മതിക്കുന്ന തരത്തിലായിരുന്നു ആ കത്ത്.
ഒപ്പിടാൻ മടിച്ചു നിന്ന സിദ്ദീഖിയെ ലാത്തികൊണ്ട് തല്ലുന്നത് കണ്ടപ്പോൾ
എനിക്ക് കരച്ചിൽ വന്നു.

ഖദീജ ഖാത്തൂൻ തുണിയുടെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു. ആ നിമിഷം
മൂകേഷിന്റെ ക്യമാറ ഫ്ളാഷ് മിന്നി. തുണിത്തുമ്പുകൊണ്ട് കണ്ണീർ തുടക്കുന്ന
ഖദീജ ഖാത്തൂന്റെ പടം ഈ വാർത്തക്ക് ചേരുമെന്ന് എനിക്ക് തോന്നി.ഞങ്ങൾ
പത്രക്കാരാണെന്ന് ബോധ്യപ്പെട്ടപ്പോൾ പാർബതിയും ബിഷാകായും അവരുടെ
കൂരകളിലേക്ക് മടങ്ങി.

                          ഞങ്ങളെ കൊണ്ടുപോയത് ആശുപത്രിയിലേക്കാണ്.
അതെന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. പേടിയല്ലാതെ മറ്റൊരു അസുഖവും
ഞങ്ങൾക്ക് ഇല്ലായിരുന്നു. പേടിക്കുള്ള മരുന്നാകട്ടെ ഒരാശുപത്രിയിലും ഇല്ല
താനും. അതും കഴിഞ്ഞ് ഇപ്പോൾ എത്ര സമയം കഴിഞ്ഞു പോയി. ഇതുവരെയും അതിനൊരു
മരുന്ന് എനിക്ക് കിട്ടിയിട്ടില്ല. അബൂബക്കറിന് കിട്ടി. അതു കൊണ്ടാണല്ലോ
കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ കടയിൽ തൂങ്ങിമരിച്ചത്...

എന്ത്...?

അതേ..ബാബൂ..നിങ്ങളുടെ പേരന്താണെന്നാ പറഞ്ഞത്..

ബിനോയ് ചന്ദ...

എനിക്കൊരു മകനുണ്ടാവുകയായിരുന്നെങ്കിൽ നിങ്ങളെപ്പോലെ ഇരിക്കുമായിരുന്നു.
പക്ഷേ ഉണ്ടാകാതിരുന്നത് നന്നായി, വലുതായിക്കഴിഞ്ഞ് അവൻ അവന്റെ രാജ്യം
ഏതാണെന്ന് ചോദിച്ചാൽ ഞാൻ വലഞ്ഞുപോകുമായിരുന്നു..

ആശുപത്രിയിൽ കൊണ്ടുപോയി വെറുതെ പരിശോധിച്ചു..തിരിച്ച് പൊലീസ് വണ്ടിയിൽ
കയറുമ്പോൾ വീട്ടിൽ കൊണ്ടു ചെന്നാക്കും എന്ന് കരുതിയത് വെറുതെയായി. വണ്ടി
ചെന്നു നിന്നത് ഉദർഗുരി പൊലീസ് സ്റ്റേഷനിലായിരുന്നു. അപ്പോൾ തന്നെ
ഞങ്ങളെ ലോക്കപ്പിൽ അടച്ചു. തൊട്ടടുത്ത് അഭിമുഖമായ രണ്ടഴിമുറികൾ. അഴികളിൽ
പിടിച്ച് ഞങ്ങൾ പരസ്പരം നോക്കിനിന്നു. സിദ്ദീഖിയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ
കണ്ടു. എനിക്ക് കരച്ചിൽ വന്നില്ല, എന്റെ കണ്ണുകൾ എന്നേ
വറ്റിപ്പോയിരുന്നു. പതിനാറാം വയസ്സിൽ അമ്പതുകാരനെ വിവാഹം കഴിക്കുകയും
ഇരുപതാം വയസ്സിൽ വിധവയാവുകയും ചെയ്ത ഞാൻ എന്നോ ജീവിതം കരഞ്ഞു തീർത്തതാണ്.
കണ്ണുകൾ രണ്ടു മരുഭൂമിയുടെ കഷണങ്ങൾ ആണ് ബാബൂ..ഒരു ദിവസം ആ മരൂഭൂമികളുടെ
വാതിലൂകൾ ചേർന്നടയും. അപ്പോൾ എന്നെ എന്തു ചെയ്യുമോ ആവോ..?

                        ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞു
കാണും.വിവരമറിഞ്ഞ് ബന്ധുക്കളൊക്കെ ഉദർഗുരി സ്റ്റേഷനിലേക്ക് എത്തുമ്പോൾ
ഞങ്ങളെ വീണ്ടു പൊലീസ് വാനിൽ കയറ്റുകയായിരുന്നു. അവരെ ഒന്നു കാണാനോ
സംസാരിക്കാനോ പോലും സമ്മതിക്കാതെ ഞങ്ങളെ കൊക്രജഹാർ ജയിലിലേക്ക് മാറ്റി.
എനിക്ക് കിട്ടിയത് ഒരൊറ്റമുറിയായിരുന്നു. നൂറ്റാണ്ടുകളുടെ മണമുള്ള ആ
മുറിക്കു പോലും എന്നോട് സഹതാപമുണ്ടായിക്കാണണം. കണ്ണീരിന്റെ മണത്തേക്കാൾ
ഉണങ്ങിപ്പിടിച്ച ചോരയുടെ മണം ആ ചുമരിനുണ്ടായിരുന്നു.
                     പിറ്റേന്ന് അബൂബക്കർ സിദ്ദീഖിയുടെ ഒരു ബന്ധു
ജയിലിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. അയാൾ സിദ്ദീഖിയെ കാണുന്ന കൂട്ടത്തിൽ
എന്നെയും വന്നു കണ്ടു. ഞങ്ങൾ രണ്ടു പേരും ബംഗ്ളാദേശിൽ നിന്ന്
കുടിയേറിയവരാണെന്നും ഇന്ത്യൻ പൗരന്മാർ അല്ലെന്നും കാണിച്ച് ഞങ്ങൾക്ക്
പലതവണ നോട്ടീസ് തന്നിട്ടും കാരണങ്ങൾ ബോധിപ്പിക്കാതിരുന്നതിനെത്തുടർന്നാണ്
ജയിലിലടക്കൽ എന്നയാൾ പറഞ്ഞു..അങ്ങിനെ ഒരു നോട്ടീസ് കിട്ടിയതായി എനിക്ക്
അറിയില്ലായിരുന്നു.പുറത്തുപോയി വന്ന ഒരു ദിവസം വാതിലിൽ കൂർത്ത സാധനം
കൊണ്ടാരോ വരഞ്ഞ പാടുണ്ടായിരുന്നത് നോട്ടീസായിരുന്നു എന്നെനിക്ക്
മനസ്സിലായതുമില്ല. സിദ്ദീഖിക്കായി കേസ് കൊടുക്കുന്നുണ്ടെന്നും എന്നെയും
സഹായിക്കാമെന്നുമൊക്കെ പറഞ്ഞ് അയാൾ മടങ്ങി.


                      എന്നെ അന്വേഷിച്ചുവരാൻ ആരുമുണ്ടായിരുന്നില്ല.
ജയിലിൽ ഒരു വർഷത്തോളം. ഞങ്ങളെപ്പോലെ കുറെ പേർ. എല്ലാവരും ഒരേ കുറ്റക്കാർ.
ഇന്ത്യയിൽ ജനിച്ചു ജീവിച്ചിട്ടും അതിന് തെളിവ് സമ്പാദിച്ചുവക്കാൻ മറന്നു
പോയ കൊടുംപാപം. അബൂബക്കർ സിദ്ദീഖിയുടെ ബന്ധു പിന്നെയും കാണാൻ വന്നു.
എഴുപതിനായിരം രൂപ കെട്ടിവച്ച് ഗുവാഹത്തി ഹൈക്കോടതിയിൽ കേസ്
കൊടുത്തിട്ടുണ്ടെന്ന് പറയാനും ചില കടലാസുകളിൽ ഒപ്പിടുവിക്കാനും.
                                            ജയിലിൽ ഇഷ്ടം പോലെ
പണികളുണ്ടായിരുന്നു. കള്ളനും കൊലപാതകിക്കും എല്ലാം ജോലിക്ക്
കൂലിയുണ്ടായിരുന്നു. പക്ഷേ ജയിൽക്കണക്കിൽ വിദേശികളായിരുന്നതിനാൽ ഞങ്ങൾ
പാപികൾക്ക് കൂലി ഉണ്ടായിരുന്നില്ല..ഹൈക്കോടതിയിലെ കേസ് തള്ളി.
അപ്പോഴേക്കും രണ്ടു ലക്ഷം രൂപ ചിലവായെന്ന് ബന്ധു വന്നു പറഞ്ഞതായി
സീദ്ദീഖി ജയിലിൽ ഭക്ഷണത്തിന് വരി നിൽക്കുന്നതിനിടയിൽ പറഞ്ഞു. ജയിലിൽ
എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി. അവൾ കൊലപാതകിയായിരുന്നു.  തന്നെ
മാനഭംഗപ്പെടുത്താൻ വന്ന ഒരാളെ വെട്ടിക്കൊന്ന കേസ്. മാനം പൊയ്ക്കോട്ടെ
എന്നു വിചാരിച്ചാൽ അവൾക്ക് ജയിലിൽ കിടക്കേണ്ടിയിരുന്നില്ല. ബാബൂ ജീവിതം
അങ്ങിനെയല്ലേ..എപ്പോഴും പ്രയാസമുള്ള തീരുമാനങ്ങളേ
എടുപ്പിക്കൂ..കുടുസ്സുമുറിയിൽ ഉറങ്ങാതെ രാത്രി ഇരിക്കുമ്പോൾ മരിക്കാൻ
തോന്നിയിട്ടുണ്ട്. പക്ഷേ ഒപ്പമുള്ളവൾ എത്ര സമാധാനത്തോടെയാണ്
ഉറങ്ങുന്നതെന്നോ..ഇടക്കെപ്പോഴെങ്കിലും അരിച്ചെത്തുന്ന വെളിച്ചത്തിൽ
കണ്ടിട്ടുണ്ട്.  അവളുറങ്ങുന്നത് പുഞ്ചിരിച്ചുകൊണ്ടാണ്.

                      അപ്പോഴേക്കും ആരൊക്കെയോ ഇടപെട്ട് ഞങ്ങളുടെ കേസ്
സുപ്രീം കോടതിയിൽ എത്തിച്ചു. ഇതൊക്കെ സിദ്ദീഖിക്ക് വരുന്ന കത്തുകളിൽ
നിന്നോ കാണാൻ വരുന്ന ബന്ധുക്കളിൽ നിന്നോ അറിയുന്നതാണ്. ഒരു ദിവസം
ഞങ്ങളുടെ നാട്ടുകാരായ ചിലർ വന്നു. ഞങ്ങൾക്ക് ജാമ്യം കിട്ടിയതായി പറഞ്ഞു.
എന്തൊക്കെയോ കുറേ പേപ്പറുകളിൽ ഒപ്പിടുവിച്ച് ഞങ്ങളെ പുറത്തു വിട്ടു.

ദീദീ..ഞാനിനി ഒറ്റക്കായി പോകും ..നിങ്ങൾ പോകുകയല്ലേ...സിന്ദൂര കരയുന്നത്
ആദ്യമായി ഞാൻ കണ്ടു. അവളിപ്പോൾ എന്തു ചെയ്യുകയാണാവോ..ബാബൂ..നിങ്ങൾ ജയിലിൽ
പോയി അവളെക്കാണു..തീർച്ചയായും നിങ്ങൾക്ക് നല്ല വാർത്ത
കിട്ടും..ദിമാഗുച്ചിയിൽ തിരച്ചെത്തിയപ്പോൾ സിദ്ദീഖി പൊട്ടിക്കരഞ്ഞു.
അയാളുടെ കടയെല്ലാം കേസ് നടത്തിപ്പിനുവേണ്ട് ബന്ധു മുഖേന വിറ്റിരുന്നു.
തിരിച്ചു വന്ന് മൂന്നാമത്തേതോ നാലമത്തോതോ ദിവസം സിദ്ദീഖി
എന്നെന്നേക്കുമായി പൗരത്വം നേടി ബാബൂ..അയാളുടെ കേസ് അയാൾ തന്നെ
തീർപ്പാക്കി.പക്ഷേ ബാബൂ..നമുക്ക് ജീവൻ തന്നത് പടച്ചവനാണ്. ജീവൻ
എടുക്കാനും അവനേ അനുവാദമുള്ളൂ..അതു കൊണ്ട് എന്റെ കേസ് ഇപ്പോഴും
തീർപ്പാക്കിയിട്ടില്ല. നിങ്ങളെപ്പോലെ എത്രയാൾ വന്ന് ഇതിനകം വിചാരണ ചെയ്തു
ബാബു..എല്ലാ വാദത്തിലും ഞാൻ തോറ്റുപോകുകയാണ്. പാർബതി.......ബിഷാകായും
ഉണ്ടായിരുന്ന കാരണം എന്റെ വീടിന് കേടുപാടുണ്ടായിരുന്നില്ല..
                                                            ഞങ്ങളുടെ
കേസ് പിന്നെ അന്വേഷിച്ചത് സിബിഐ ആണ്. കൊടുംകുറ്റവാളികളുടെ കേസ്
അങ്ങിനെയാണല്ലോ.. അബൂബക്കർ സിദ്ദീഖിയുടെ  പിതാവിന്റെ പേര് പഴയ ഏതോ ഒരു
വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി അവർ കണ്ടെത്തി. . ഉത്തർ പ്രദേശിലെ
ദിയോറിയയിലെ ചാംപിയ എന്ന ഗ്രാമത്തിലായിരുന്നെത്രേ സിദ്ദീഖിയുടെ പിറവി.
പിതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ, സിദ്ദീഖിയുടെ സ്കൂൾ രേഖകൾ
എല്ലാം സിബിഐ കണ്ടത്തി.ഹാജരാക്കി. അവസാനം അബൂബക്കർ സിദ്ദീഖി ഇന്ത്യൻ
പൗരനാണെന്ന് കോടതി വിധിച്ച രേഖ അയാൾ മരിച്ച് ഏഴുമാസം തികയുമ്പോൾ
ദിമാഗുച്ചിയിലെത്തി. അന്ന പള്ളിയിലെ ബാങ്കിന് വല്ലാത്ത നനവുണ്ടായിരുന്നു
ബാബൂ.

പിന്നെ ബാബൂ..എനിക്ക് വേണ്ടിയും അവർ അന്വേഷിച്ചെത്രെ..എന്റെ ഭ്ര‍ത്താവ്
ഹസ്മത് അലിയുടെ പൗരത്വം തന്നെ പ്രശ്നത്തിലാണെത്രേ..മരിച്ചുപോയതിനാൽ
മാത്രം വെറുതെ വിടുകയാണെന്നാണ് കഴിഞ്ഞ ദിവസം വന്നുപോയ ഉദ്യോഗസ്ഥൻ
പറഞ്ഞത്.  നിയമം മാറുകയാണെങ്കിൽ ചിലപ്പോൾ കബർസ്ഥാനിൽ നിന്ന് ഹസ്മത്
അലിയെയും പൊലീസ് പിടികൂടി ജയിലിലടക്കും. ആത്മാക്കളുടെ ലോകത്ത്
രാജ്യങ്ങളും പൗരത്വ പട്ടികയും ഉണ്ടോ എന്നറിയില്ല ബാബു..എന്താണെങ്കിലും
ഞാൻ ഇന്ത്യാക്കാരിയാണെന്നതിന് സിബിഐക്ക് ഒരു തെളിവും കിട്ടിയില്ല.
ദിമാഗുച്ചിയിൽ തന്നെ ജനിച്ച് വീടിന് അരക്കിലോമീറ്റർ മാത്രം ദൂരെക്ക്
വിവാഹം കഴിച്ചയക്കപ്പെട്ട ഞാൻ ഇന്ത്യാക്കാരിയാണെന്നതിന് ഒരു
തെളിവുമില്ല..എനിക്ക് പത്തുവയസ്സ് പ്രായമുള്ളപ്പോൾ മരിച്ച പിതാവും
പതിനാറു വയസ്സുള്ളപ്പോൾ മരിച്ച മാതാവും ഇന്ത്യാക്കാരല്ലാത്തതിനാൽ പിന്നെ
ഞാനെങ്ങനെ ഇവിടത്തുകാരിയാകും ...

ബാബൂ...നാലു ദിവസം കൂടി കഴിഞ്ഞാൽ എന്റെ ജാമ്യക്കാലം കഴിയും . വീണ്ടും
ജയിലിലേക്ക് തന്നെ . ഉദർഗുരിയിലേക്കോ, കൊക്രാ ജഹാറിലേക്കോ അറിയില്ല. ഇനി
ചിലപ്പോൾ പുറത്തുവരുമ്പോഴേക്കും എന്റെ കേസിൽ തീരുമാനമാകും ബാബൂ.
ഹസ്മതിനെപ്പോലെ, സിദ്ദീഖിയെപ്പോലെ. മരിച്ചവർക്ക്  പൗരത്വ പ്രശ്നം
ഉണ്ടാകില്ലല്ലോ ബാബു..പക്ഷേ ബാബൂ എനിക്ക് ജനിക്കാതെ പോയ കുറേ
കുട്ടികളുണ്ട്. ആണും പെണ്ണുമായി...പലയിടങ്ങളിൽ..അവരെയൊക്കെ നിങ്ങൾ എന്തു
ചെയ്യും ബാബു..ഒാ ജനിക്കാതിരുന്നത് കൊണ്ട് അവർക്ക് കേസുണ്ടാവില്ലല്ലോ
അല്ലേ..ജനിക്കുകയേ ചെയ്യാത്തവരെ എങ്ങിനെ ജയിലിലടക്കാനാണ്.. രണ്ടിലും
കെട്ടവർക്കാണ് പ്രശ്നം ബാബു..മരിച്ചു ജീവിക്കുന്നവർ.
 അപ്പോൾ താങ്കൾ പറയണം അവരോട് എന്നെ ഈ മണ്ണിൽ തന്നെ അടക്കാൻ. എന്റെ
കബറിടത്തിൽ താങ്കൾ എഴുതി വക്കണം. ഖദീജ റാത്തൂൻ, ഇന്ത്യ..ഇവിടെ
ജനിച്ചു..പക്ഷേ തെളിവില്ല..തെളിവുതെണ്ടികളിൽ ഒരാൾ.

    അവർ ഉള്ളിലേക്ക് നടന്നു..അകത്തെേതോ ഇരുമ്പുപെട്ടി തുറന്നടയുന്ന
ശബ്ടം. പിന്നെ നിറം മങ്ങിയ ഒരു തൊപ്പിയുമായും മറ്റൊരു പൊതിയുമായി അവർ
തിരികെ വന്നു.

ബാബൂ...എന്റെ കയ്യിലുള്ള തെളിവുകൾ കാണിക്കാം..എന്റെ ഭർത്താവ് ഒരു
കുതിരക്കാരനായിരുന്നു. അദ്ദേഹം ഇട്ടിരുന്ന ജപ്പിയാണിത്.

മുളകൊണ്ട് നിർമ്മിച്ച പൊടിഞ്ഞുപോകാറായ ആ തൊപ്പി അവർ എന്റെ നേരെ
നീട്ടി. ഞാനത് തിരിച്ചും മറിച്ചും നോക്കി. വർഷങ്ങളുടെ മാറാല
ചുറ്റി്ക്കിടന്ന ആ ജപ്പിയിലൂടെ ഞാൻ വെറുതെ വിരലോടിച്ചു..അവർ ശ്രദ്ധാപൂർവം
ആ പൊതി അഴിക്കുകയായിരുന്നു.

             ഇതൊരു കടിഞ്ഞാണാണ്..ഹസ്മത് അലിയുടെ ചെമ്പൻകുതിരയുടെ
കടിഞ്ഞാൺ, കുതിര ആദ്യം ചത്തുപോയി,പിന്നെ കുതിരക്കാരനും. നേരെ നന്നായി
രാത്രിയാകുമ്പോൾ ഞാൻ ഈ ജപ്പി തലയിൽ വച്ച് കടിഞ്ഞാൺ ദാ ഉങ്ങിനെ
ഇരുട്ടിലേക്ക് വീശി എറിയും . അപ്പോൾ ചത്തുപോയ ചെമ്പൻ കുതിര അതിന്റെ
തലപ്പത്ത് വന്ന് കുടുങ്ങും. ഞാനതിന്റെ പുറത്ത് ജീനിയിൽ
ഇരിക്കും..എന്നിട്ട് പിറകിലേക്ക് പിറകിലേക്ക് ഹസ്മത്ത് അലിയെ കടന്ന്
അയാളുടെ ബാപ്പ അബു അലിയെ കടന്ന്, അലിയുടെ ബാപ്പ ജഹാംഗിർ അലിയെയും കടന്ന്
ഖദീജ റാത്തൂനിൽ നിന്ന് ഇബ്രാഹിം റാത്തൂനിലേക്കും കിസ്മതിലേക്കും കടന്ന്
അങ്ങിനെ പിറകിലേക്ക്  അതിലെ പറപ്പിക്കും. തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെ,
ബ്രഹ്മപുത്രക്ക് മുകളിലൂടെ, ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ രാജ്യമായ
കാസിരംഗയിലൂടെ പായും. രാവു മുഴുവൻ. വെളിച്ചം കണ്ടാൽ ചെമ്പൻകുതിര
അപ്രത്യക്ഷമാകും. ഞാൻ താഴെ വീഴും..കടിഞ്ഞാൺ ഒരു ചത്ത പാമ്പായി എന്റെ
അരികിൽ കിടക്കും.

              പേനയിലെ മഷി വറ്റിപ്പോയിരുന്നു. ഞാനത് നീട്ടി
വലിച്ചെറിഞ്ഞു. അപ്പുറത്തെ കൂരയുടെ തകരത്തിൽ പോയി വീണ് അത് അതിന്
പറ്റാവുന്നത്ര ഒച്ചയുണ്ടാക്കി മണ്ണിലേക്ക് വീണുകാണണം.

ജിവിതത്തിലെ വേദനകളെ എങ്ങിനെ നേരിടുന്നു? ഞാൻ അവസാന ചോദ്യത്തിലേക്ക് കടന്നു

വേദനകളെ ഞങ്ങൾ ചിത്രം വരച്ച് നേരിടും..സിന്ദൂര പഠിപ്പിച്ചതാ..അവരുടെ
കണ്ണുകളിൽ കാറ്റത്ത് കെടാത്ത രണ്ടു വിളക്കുകളുണ്ടായി.

അതിനുത്തരം പറയുന്ന പോലെ അവർ വീടിന്റെ തകരഷീറ്റിന്റെ വിടവിൽ തിരുകി വച്ച
കാപ്പിനിറത്തിലുള്ള ഒരു വസ്തു പുറത്തെടുത്തു. അതൊരു ബ്ളേഡ്
കഷണമായിരുന്നു. വാതിൽപ്പടിയിൽ ഇരുന്ന് വലതുകാലിലെ വസ്ത്രം അവർ മുട്ടുവരെ
ഉയർത്തി. മുട്ടുമുതൽ പാദം വരെ ഉണങ്ങിയതും തെളിഞ്ഞതുമായ കുറെ വരകൾ. ഒരു
വൃത്തിയുമില്ലാത്ത കണങ്കാലിലേക്ക് മൂകേഷിന്റെ ക്യാമറ ഒളിഞ്ഞു നോക്കുന്നത്
ഞാൻ കണ്ണുകൊണ്ട് വിലക്കി. കല്ലെടുത്താൽ ഒാടുന്ന തെരുവുപട്ടിയെപ്പോലെ
പുറത്തേക്കിറങ്ങി വന്ന അതിന്റെ സൂമിങ്ങ് ലെൻസ് ഉള്ളിലേക്ക് കയറിപ്പോയി.
അവരുടെ കാലുകളിലേക്ക് നോക്കി മൂകേഷ് അസം നാട്ടുഭാഷയിൽ വായിച്ചു..

ഇന്ത്യ

           ഖദീജ റാത്തൂൻ ചിത്രം വരക്കാൻ തുടങ്ങിയിരുന്നു. ചോര
മടിച്ചുമടിച്ച് മണ്ണിലേക്ക് ഇറ്റാൻ തുടങ്ങയപ്പോൾ ചൂണ്ടുവിരൽകൊണ്ട്
അതിലൊന്ന് തൊട്ട് അവർ നാവിൽ വച്ച് രുചിച്ചു. ജപ്പി തലയിൽ വച്ച്
കടിഞ്ഞാൺ വെളിച്ചത്തിലേക്ക് വലിച്ചെറിഞ്ഞ് ഖദീജ റാത്തുൻ ചിരിക്കാൻ
തുടങ്ങി.



ശിവപ്രസാദ് പാലോട്

കുണ്ടൂർക്കുന്ന് പിഒ8
മണ്ണാർക്കാട് കോളേജ്
പാലക്കാട് 678583
9249857148

2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

കൊറോണക്കാലത്തെ കഥകൾ (ശിവപ്രസാദ് പാലോട് )




1തിരിച്ചറിവ്

ലോക്ക് ഡൗൺ തുടങ്ങിയതോടെ റോഡുകളിൽ നിന്നും പുക ഒഴിഞ്ഞു. കിളികൾ
എല്ലായിടത്തും പാറി നടന്നു. വന പാതകളിൽ മൃഗങ്ങൾ സ്വൈരമായി വിഹരിച്ചു.
ഫാക്ടറികൾ നിന്നതോടെ വിഷപ്പുക കുറഞ്ഞു. വായു ശുദ്ധമായി. പ്രകൃതി ഒന്നു
ദീർഘമായി നെടുവീർപ്പിട്ടു. ഇനിയെങ്കിലും മനുഷ്യൻ പഠിച്ചിരുന്നെങ്കിൽ ..

2. സമ്പർക്ക വിലക്ക്

രാജ്യം അടച്ചിട്ടിട്ട് നാലു ദിവസം പിന്നിട്ടു. ഗേറ്റിന്
പുറത്തേക്കൊന്നിറങ്ങാൻ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ, കൈ വീശി ഒന്നു
നടക്കാൻ, സുഹൃത്തുക്കളെ കാണാൻ അയാൾക്ക് വലിയ കൊതിയായി. പല പ്രാവശ്യം
ഗേറ്റിൽ പോയി തിരിച്ചുവന്നപ്പോൾ വളർത്തു തത്ത ചിലച്ചു. കോവിഡ്,
കോവിഡ്..അയാൾ കൂടിന്നരികിലെത്തി അതിനെ അരുമയോടെ തുറന്നു വിട്ടു. അത്
സമ്പർക്ക വിലക്ക് വിട്ട് ആകാശത്തെ പുൽകി.

3ഒടുക്കം

സർക്കാർ സ്കൂളിൽ കുട്ടിയെ ചേർക്കാൻ അയാൾക്ക് മടിയായിരുന്നു. സിലബസ്
മഹാമോശം. സ്റ്റാറ്റസിന് കുറവ്.
അയാളൊരിക്കലും സർക്കാർ ബസിൽ പോയില്ല. വൃത്തി കുറവ്, എസി ഇല്ല.
സർക്കാർ ആശുപത്രിയിൽ പോയതേ ഇല്ല..അവിടെ നല്ല ഡോക്ടർമാരില്ല, മരുന്നില്ല,
സൗകര്യമില്ല.
                          കോവിഡ് വന്നപ്പോൾ മുതൽ സർക്കാർ ആശുപത്രി അയാളെ
സ്വാഗതം ചെയ്തു. സർക്കാർ ഡോക്ടർമാർ അയാളെ പരിചരിച്ചു. ഡിസ്ചാർജ് ചെയ്തു
പോരുമ്പോൾ അയാളുടെ തല വല്ലാതെ കുനിഞ്ഞു പോയിരുന്നു.

4. ശാസ്ത്രം

              വൈറസ് പടരാൻ തുടങ്ങിയതോടെ മനുഷ്യർ ആരാധനാലായങ്ങൾക്ക്
മുമ്പിൽ ചെന്ന് കരഞ്ഞു.

മക്കളേ ഇത് നിങ്ങൾ തന്നെ വരുത്തിയ വിനകൾ.ഞങ്ങൾക്കിതിൽ പങ്കില്ല

ദൈവങ്ങൾ ഒാരോരുത്തരായി മാസ്ക് ധരിച്ച് പുറത്തിറങ്ങി മാറി നിന്നു.

മനുഷ്യർ ധൃതിയിൽ മത ഗ്രന്ഥങ്ങളുടെ ഏടുകൾ മറിക്കാൻ തുടങ്ങിയപ്പോൾ
മതങ്ങൾ കിട്ടിയ പഴുതിന് മുങ്ങി.  അവനവന്റെ ഒളിയിടങ്ങളിൽ സമ്പർക്ക
വിലക്കിൽ ഇരുന്നു.
മനുഷ്യനോട് സഹവസിച്ചാലേ രോഗം പകരും രോഗം ഭേദമായി വരാമെന്ന് അവർ ഉറപ്പിച്ചു.
ശാസ്ത്രം മാത്രം മനുഷ്യരെ അടുത്തു വിളിച്ച് സാന്ത്വനിപ്പിച്ചു. രോഗം
വന്നവരെ പരിചരിച്ചു.


5.ചിത്രം

കുട്ടി ചിത്രം വരക്കാനിരുന്നു.
എന്തിന്റെ ചിത്രം വരക്കും.

കുട്ടി ദൈവത്തിന്റെ ചിത്രം വരക്കാൻ തുടങ്ങി.
നിരവധി കൈകൾ
ഒാരോ കയ്യിലും ഒാരോ ആയുധങ്ങൾ. ഒരു കയ്യില്‍ സോപ്പ്. ഒരു കയ്യിൽ
സാനിറ്റൈസർ, ഒരു കയ്യിൽ മരുന്നും , ഒന്നിൽ സിറിഞ്ച്,
ദൈവത്തിന്റെ വാഹനമായി എന്തു വരക്കും? കുട്ടി ആലോചിച്ചു.
പിന്നെ തൂവെള്ള നിറത്തിൽ ഒരു ആംബുലൻസ് വരച്ചു.

ദൈവത്തിന്റെ പ്രധാന പൂജ എന്തായിരിക്കും.? കുട്ടി വീണ്ടും ആലോചനയിലായി.

പിന്നെ അവനെഴുതി കൈ കഴുകൽ..

നിന്റെ ദൈവത്തിന്റെ പേരെന്താ..? അമ്മ ചോദിച്ചു.

മനുഷ്യൻ..കുട്ടി സംശയമില്ലാതെ പറഞ്ഞു.

6.ഐസോലേഷൻ

എല്ലാരും വീടിനകത്തായപ്പോൾ വീടുകൾ അവരോട് സംസാരിക്കാൻ തുടങ്ങി.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ..? ഒറ്റുപ്പെടൽ എന്താണെന്ന്. നിങ്ങൾ എന്നെ
അടച്ചു പൂട്ടി രാവിലെ പോയാല്‍ പിന്നെ ഞാനൊറ്റക്കായിരുന്നു.
നിങ്ങൾ തിരിച്ചു വരും വരെ എനിക്ക് ആധിയായിരുന്നു..

ഇത്ര വലിപ്പത്തിൽ എന്നെ നിർമിച്ചിട്ട് നിങ്ങൾ എന്റെ എല്ലാ മുറികളിലും
ഒന്ന് കയറി നോക്കിയിട്ട് എത്ര നാളായി. മാസത്തിലൊരിക്കലല്ലേ അടിക്കലും
തുടക്കലും. നിങ്ങളെ എല്ലാരേം ഒന്നിച്ചു കണ്ടപ്പോൾ എനിക്കെന്തു
സന്തോഷമായെന്നോ..

ഇനി എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്?

അതെന്താ?

ആ വൃദ്ധസദനത്തിലാക്കിയ ആളുകളെ എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ടു വന്ന്
ഒപ്പം താമസിപ്പിക്കണം..

‌7. ലോക്ക്

ലോക്ക് ഡൗൺ ആയ ദിവസം വീട്ടുകാർ വളർത്തു നായെയ ഒന്നുകൂടി ചങ്ങല
മുറുക്കിക്കെട്ടി. അഥവാ പൊട്ടിച്ചു പോയാൽ പുറത്തിറങ്ങി പിടിക്കാൻ കൂടി
പറ്റില്ലല്ലോ..

അപ്പോഴാണ് പുറത്ത് ജീപ്പിൽ ഉച്ചഭാഷിണി വിളിച്ചു പറയുന്നത്..

ബ്രീക്ക് ദി ചെയിൻ ,,എല്ലാവരും ചേർന്ന് കണ്ണി മുറിക്കുക..

നായ് ചേദ്യഭാവത്തിൽ ഉടമസ്ഥനെ നോക്കി...|
അത് ഞങ്ങൾ മനുഷ്യർക്ക്...നിനക്ക് ടൈറ്റ് ദി ചെയിൻ ആണ്. ഒന്നു കൂടി
മുറുക്കിക്കെട്ടൽ.

8. ശക്തം

അതു വരെ മനുഷ്യൻ ചിന്തിച്ചിരുന്നത് താനില്ലെങ്കിൽ ഈ ലോകമി്ല്ല
എന്നായിരുന്നു. താനാണ് ശക്തൻ എന്നായിരുന്നു

ആദ്യദിവസം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോൾ അവൻ കണ്ടു. എല്ലാ കിളികളും
പാറിപ്പറക്കുന്നു. എല്ലാ മൃഗങ്ങളുെ പതിവുപോലെ നടക്കുന്നു. സൂര്യൻ
ഉദിക്കുന്നു. പ്രകാശം പരക്കുന്നു. നിഴലുകൾ ഉണ്ടാവുന്നു. കാറ്റടിക്കുന്നു.
സൂര്യൻ അസ്തമിക്കുന്നു. രാത്രിയാവുന്നു. ചന്ദ്രനുദിക്കുന്നു. നിലാവ്
പരക്കുന്നു...എല്ലാം നടക്കുന്നു. ഒരു സൂക്ഷ്മജീവിക്കുമുമ്പിൽ താൻ
കീഴടങ്ങിയിരിക്കേണ്ടി വന്നിരിക്കുന്നു...

അന്ന് കണ്ണാടി നോക്കുമ്പോൾ മനുഷ്യൻ തന്റെ പ്രതിബിംബത്തോട് സങ്കടത്തോടെ പറഞ്ഞു..

അശക്തൻ..

9.പ്രകൃതിയുടെ വിളി

          ലോക്ക് ഡൗൺ രണ്ടാഴ്ചയായി..മാളിൽ നിന്നും വാങ്ങി വച്ച പച്ചക്കറി
തീർന്നു. മുന്തിയ വിലയുടെ അരി തീർന്നു. ചിക്കനും മീനുമുണ്ടായിരുന്ന എല്ലാ
ദിവസങ്ങളും തീർന്നു പോയി. ഡൈനിങ് ടേബിൾ മൂകമായി..

 കുബേരൻ അപ്പോൾ  ഒരു വിളി കേട്ടു,,

തെക്കേത്തൊടിയിലെ പിലാവിൽ നിന്നാണ്..

കുബേരാ വന്നോളൂ...നിനക്കുള്ള ഭക്ഷണം ഞാൻ എന്നോ കരുതിയിട്ടുണ്ട്.


മുറ്റത്ത് ഇല വീഴുമെന്ന് പറഞ്ഞ വെട്ടിക്കുറ്റിയാക്കിയ തൈമാവ് വിളിച്ചു..

വരൂ..എത്ര വേണമെങ്കിലും എടുത്തോളൂ...

ചെടികളെല്ലാം അയാളെ വിളിച്ചു...കുബേരന്  വല്ലാതെ കരച്ചിൽ വന്നു.

10. പരിഹാരം

വിരോധ്.കെ.ആഭാസൻ അവസാനം ജോത്സ്യനെ കാണാൻ തീരുമാനിച്ചു. ഇതിൽ നിന്ന്
എന്തെങ്കിലും മോചനം ഉണ്ടോ എന്നറിയാമല്ലോ..

ജോത്സ്യന്റെ ഉമ്മറത്ത് ഒരുക്കി വച്ച വെള്ളും സാനിറ്റൈസറും.
കൈ കഴുകുക എന്നെഴുതിയ കടലാസും..

മാസ്കിട്ട് ഇരിക്കുന്നു ജോത്സ്യൻ ഉദരനിമിത്തം.
അയാൾ അടുത്തേക്ക് ചെന്നപ്പോൾ ജോത്സ്യൻ മാറി നിന്ന് പറഞ്ഞു..

ഒരു മീറ്റർ അങ്ങോട്ട് മാറി നിക്കാ..  രാശി വിശദമായി പരിശോധിച്ച് ജോത്സ്യൻ
ഉദരനിമിത്തം വിരോധ് കെ ആഭാസനോട് പറഞ്ഞു

അതേയ്..സമ്പർക്ക് വിലക്കും ഏകാന്തവാസവും അനുഭവിക്കാൻ നിമിത്തം കാണുന്നു..

ഇതിന് പരിഹാരം ഒന്നുമില്ലേ ജോത്സ്യരേ

ഉണ്ടല്ലോ.. ഇടക്കിടക്ക് ഹസ്തധാവനം അങ്ങോട്ട് ചെയ്യാ..പുറത്ത് വല്ലാതെ
ഇറങ്ങാതിരിക്കാ..വീട്ടിനുള്ളിൽ അടച്ചിരുന്നോളൂ.. പോണ പോക്കിൽ തന്നെ ഒരു
സാനിറ്റൈസർ വാങ്ങി വച്ചോളൂ...കുടുംബത്തോട് ചേര്‍ന്നിരിക്കാനുള്ള
അപൂർവയോഗവും കാണുന്നുണ്ട്...

വിരോധ് കെ ആഭാസന് സംശയം തീർന്നു. പുറത്തിറങ്ങുമ്പോൾഅയാൾ  കൈ ഒന്നുകൂടി കഴുകി.

11.വില

ഹിൽ വ്യൂ നഗറിലെ എല്ലാവരും പച്ചക്കറി വാങ്ങിയിരുന്നത് ആമസോണിൽ കൂടിയായിരുന്നു.

റിവർ വ്യൂ ഹൗസിങ്ങ് കോളനിക്കാർ അരി വാങ്ങിയിരുന്നത് ഫ്ളിപ്പ് കാർട്ടില്‍

റെയിൻബോ അപ്പാർട്മെന്റിൽ എല്ലാരും പലചരക്ക് വാങ്ങിയത് ഒാൺലൈനിൽ

ലോക്ക് ഡൗൺ വന്നപ്പോൾ മുക്കിലെ അയമുട്ട്യാക്കയുടെ പലചരക്കുപീടികയും
പച്ചക്കറിത്തട്ടും അവരെ മാടി വിളിച്ചു..

വരീം കൂട്ടരെ..ഉള്ളത് കൊണ്ടു പോയ്ക്കോളിൻ..എല്ലാരുടെം വിശപ്പ്
തീരട്ടെ..ഇതാ സകായ വില, സകായ വില..



12. രഹസ്യം

കോവിഡ് പരന്നു പിടിച്ചപ്പോൾ ഇരുപത്തിനാല് മണിക്കൂറും തുറന്നു
പ്രവർത്തിക്കുന്ന അത്യാഹിത യൂണിറ്റുള്ള സൂപ്പർ ,സ്പെഷ്യാലിറ്റി ആശുപത്രി
പൂട്ടി .

അൾട്രാ സൗണ്ട് സ്കാനിങ്ങുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നതേയില്ല..

സൗജന്യ കണ്ണുപരിശോധനയില്ല
ഫുൾബോഡി ചെക്കപ്പില്ല
മെഡിക്കൽ ക്യാമ്പില്ല.
മുക്കിന് മുക്കിന് കെണിതുറന്നു വച്ചിരുന്ന ആരെയും പുറത്തുകണ്ടിസ്സ

അപ്പോളും തുരുമ്പുപിടിച്ച ഗേറ്റോടെ, മഞ്ഞയടിച്ച ചുമരോടെ ചിരിച്ചു
നിൽക്കുന്നുണ്ടായിരുന്നു സർക്കാർ ആശുപത്രി.

13. അവശ്യ സർവീസ്

       ആളുകൾ പുറത്ത് പോകുന്നത് നിരോധിച്ചു. കടകൾ ഒന്നും തുറന്നില്ല.
ഒാഫീസുകൾ അടഞ്ഞു കിടന്നു. ഫാക്ടറികൾ അടച്ചു. തൊഴിലാളികൾ പണിക്കു
പോകുന്നത് നിർത്തി. സ്കൂളുകൾ അടച്ചു..

എല്ലാവരും വീടുകളിലായി

അമ്മേ എനിക്ക് വിശക്കുന്നു.. കുട്ടികൾ

എന്റെ ചായ എവിടെ..?.ഭർത്താവ്

അമ്മേ വൈകിട്ട് ബിരിയാണി വച്ചു തരുമോ?

വൈകിട്ട് ഇന്നെന്താ...?

അമ്മേ ഏട്ടൻ വികൃതിയടിക്കുന്നു....
അമ്മേ ഇവളെന്റെ പുസ്തകം എടുത്തു കീറി...

അമ്മക്ക് ലോക്ക് ‍ഡൗൺ ബാധകമല്ലായിരുന്നു..അടുക്കള അവശ്യ സർവീസ് ആയിരുന്നല്ലോ.

14 ബേബി ബൂം..

എടീ..നീയിത് വായിച്ചോ?   സുലു അവളുടെ മൊബൈലിലെ ഒരു വാർത്ത എടുത്ത്
സുജാതയുടെ അടുത്തേക്ക് ഒാടി..


ലോക്ക് ഡൗൺ കാലഘട്ടത്തില്‍ ഇന്ന് എല്ലാവരും വീടുകളിലാണ്. ഇത് ഭാര്യാ
ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയും ഇതിന്റെ അനന്തരഫലമായി
അടുത്ത വർഷം ജനിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
ഉണ്ടാകുമെന്നും ബേബിബൂമിന് കാരണമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു...

സുലുവിന്റെ വായനയിൽ നാണം കലർന്ന ചിരിയുണ്ടായിരുന്നു..

ഒന്നു പോടി..അവർക്കതൊക്കെ പറയാം .ഇവിടെ മൂപ്പർക്ക് ജോലിയും കൂലിയും
ഇല്ലാതായി. മൂപ്പർക്കാണെങ്കിൽ പുറത്തേക്കിറങ്ങണം..അതിനിപ്പോ
പറ്റുകയുമില്ല.,അതു കാരണം തൊട്ടതിനും പിടിച്ചതിനും ഒക്കെ
വഴക്കാ..എപ്പോഴും കണ്ണുപൊട്ടണ ചീത്തയാ...ഇക്കാലം കഴിയുമ്പോഴേക്കും
ഡൈവേഴ്സ് ആകുമോ എന്നാണ് എന്റെ പേടി. അപ്പോഴാ അവളുടെ ഒരു ബേബി ബൂം..

15. സമത്വം

                          നാട്ടിലെ തുണിക്കടകളെല്ലാം
അടച്ചു...സ്വർണക്കടകളിലെ തിരക്കൊഴിഞ്ഞു..പത്രങ്ങളിലെവിടെയും
മോഷണത്തിന്റെ വാർത്തകളില്ല..വീടിന്റെ ഗേറ്റ് ഇപ്പോൾ അടക്കാറില്ല.
എന്നിട്ടും പകലൊരു വിരുന്നുകാരനോ രാത്രി ഒരു കള്ളനോ പടികയറി
വന്നില്ല..ജനാല തുറന്നിട്ട് ഉറങ്ങിയിട്ടും മാല പൊട്ടിക്കലുണ്ടായില്ല .
നാട്ടിലെ സമൂഹ അടുക്കളയിൽ നിന്നായിരുന്നു മുതലാളിക്കും തൊഴിലാളിക്കും
ഭക്ഷണം..

പേരക്കുട്ടിയെ മടിയിലിരുത്തി മുത്തശി ഒരു പാട്ട് മൂളി

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ
കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം..

പല്ലില്ലാത്ത മോണകൾ കാട്ടി കുട്ടിയും മുത്തശിയും തമ്മിൽ ചിരിച്ചു.

16. വൈരുധ്യം

         നിരത്തുകളിൽ പൊലീസ് സജീവമാണ്.  വാഹനങ്ങളുമായി
നിരത്തുകളിലെത്തുന്നവരെയും നഗരത്തിലെ കടകളിലെത്തിയവരെയും പൊലീസ്
വിരട്ടിയോടിച്ചു. ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ പൊലീസ് നിർണായക പങ്കു
വഹിക്കുകയാണ്..

 ടിവിയിൽ വാർത്ത കാണുകയായിരുന്നു ലോക്കൽ നേതാവ്. മൊബൈലെടുത്ത് അയാൾ ഫേസ്
ബുക്കിൽ പോസ്റ്റിട്ടു.

പൊലീസിന്റെ നടപടി സ്വാഗതാർഹം..കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്
എല്ലാവരും വീടുകളിൽ കഴിയണം. പൊലീസ്  പൊരിവെയിലിൽ നമുക്ക് വേണ്ടിയാണ്
പ്രവർത്തിക്കുന്നത്..

അപ്പോഴാണ് ഭാര്യ പറയുന്നത്..

ചേട്ടാ സാധനങ്ങളെല്ലാം കഴിഞ്ഞു..കുറച്ചെന്തെങ്കിലും വാങ്ങിച്ചു വരാമോ?

നേതാവാണല്ലോ എന്ന ബലത്തിൽ അയാൾ കാറുമായി പുറത്തിറങ്ങി. തൊട്ടടുത്തെ
കടയിൽ നിന്നും വാങ്ങിയാൽ മതി. പക്ഷേ നഗരത്തിൽ തന്നെ പോകുവാൻ അയാൾ
തീരുമാനിച്ചു.

വഴിയിൽ പൊലീസ് തടഞ്ഞു. നേതാവാണെന്ന് പറഞ്ഞിട്ടും പൊലീസ് വകവച്ചില്ല.
അയാളെ തടഞ്ഞു വച്ചു. വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടു..തിരിച്ചെത്തിയ
നേതാവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടു..

രാജ്യത്ത് പൊലീസ് രാജ്, പൊതുജനങ്ങളെ വേട്ടയാടുന്ന പൊലീസ്
നടപടിക്കെതിരെ ജന രോഷം ഉയര്‍ന്നു വരേണ്ട സമയമായിരിക്കുന്നു..

കണ്ണാടിയിലെ നേതാവിന്റെ പ്രതിബിംബം അയാളെ നോക്കി വെളുക്കെ ചിരിച്ചു.

17. മോഷണം

രാത്രി വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തു കയറി.
കാത്തിരിക്കാന്‍ സമയമില്ല.  ലോക്ക് ഡൗൺ വന്നു കഴിഞ്ഞാൽ പിന്നെ
പണിക്കിറങ്ങാൻ കഴിയില്ല..അതിനു മുമ്പ് കിട്ടിയത് കക്കുക
തന്നെ...കണ്ടിട്ട് കനപ്പെട്ട വിടുതന്നെ

അനങ്ങിപ്പോകരുത് ..

ഉറങ്ങിക്കിടന്ന വീട്ടുകാരെ കത്തി നിവർത്തി കള്ളൻമാരുടെ തലവൻ വിരട്ടി.
അവർ പേടിച്ചുവിറച്ച് കൈകൾ മുകളിലേക്കുയർത്തി നിന്നു..

എടുക്കെടാ പണവും സ്വർണവും..

അതൊക്കെ മകന്റെ കയ്യിലാ... അവന്റെ മുറിയിലാ..

അവനെവിടെ..ഏത് മുറിയിൽ..

കള്ളൻമാർ വീട്ടുകാർ ചൂണ്ടിക്കാണിച്ച മുറിയുടെ വാതിലിൽ തട്ടി വിളിച്ചു.
കുറെ മുട്ടിയിട്ടും അനക്കമില്ല..

അവൻ ഇന്നലെ വന്നതേ ഉള്ളൂ..നല്ല ഉറക്കമായിരിക്കും...അവൻ പുറത്തായിരുന്നു
കുറച്ചു കാലം..വന്നിട്ട് പുറത്തേക്കിറങ്ങിയിട്ടില്ല..

നല്ലൊരു കോളൊത്തു എന്ന സന്തോഷത്തോടെ കള്ളന്മാരുടെ തലവൻ ചോദിച്ചു..

മകൻ എവിടെയായിരുന്നെന്നാ പറഞ്ഞത്..?

ഇറ്റലി..

ഒരു നിലവിളി വീട്ടിൽ നിന്നും ഇറങ്ങി മുറ്റം കടന്ന് പുറത്ത് ഗേറ്റിനടുത്ത്
നിർത്തിയിട്ടിരുന്ന വണ്ടിയിൽ കയറി പാഞ്ഞു പോകുന്നതും കണ്ട് വീട്ടുകാർ
അന്തം വിട്ടു നിന്നു,

18. പേടി

വൈകുന്നേരമായി ആളുകൾ ഒന്നൊതുങ്ങിയപ്പോൾ കൊറോണ വൈറസുകൾ പാത്തും
പതുങ്ങിയും ഇറങ്ങി..
എല്ലായിടത്തും ഹാൻഡ് വാഷ് കോർണറുകൾ, ആളുകൾക്കെല്ലാം മാസ്കുകൾ, എല്ലാ
വീടുകളിലും സാനിറ്റൈസർ...കൊറോണക്ക് നല്ല പേടിയുണ്ടായിരുന്നു..

ഒരു വീട്ടിൽ കുറച്ച് ആളുകൾ ടിവിയുടെ മുന്നിലാണ്. ബാക്കി ആളുകളെല്ലാം
തലയും കുമ്പിട്ടിരുന്ന് മൊബൈലിൽ. ആരും പരസ്പരം മിണ്ടുന്നില്ല.കൊറോണ
ടിവിയിലേക്ക്  നോക്കി. സീരിയലാണ്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കൊറോണ
അടുത്തിരുന്ന കൊറോണയെ പേടിയോടെ തോണ്ടി വിളിച്ചു..

വാടാ പോകാം..ഇവര് നമ്മളെക്കാൾ വലിയ ദുരന്തങ്ങളെ ദിവസവും
കാണുന്നതാ...നമ്മളെക്കാൾ വലിയ ദുരന്തങ്ങളാടാ ഇവർ.

19.ദൈന്യം

രാജ്യം അടച്ചിട്ടിരിക്കുകയാണ്.  അടുപ്പുകൾ പുകയുന്നില്ല. വിശപ്പുകൾ
കരഞ്ഞ് തളർന്ന് ഉറങ്ങിക്കിടക്കുകയാണ്.

കോടികൾ ചിലവഴിച്ചുണ്ടാക്കിയ പ്രതിമകളുടെ ഹൃദയങ്ങൾ പോലും ഉരുകി ഒലിച്ചു
തുടങ്ങിയിരുന്നു.

20.ഭ്രാന്ത്

ആരും കൂട്ടം കൂടി നിൽക്കരുത്. അകലം പാലിക്കുക,

പീടിക വരാന്തയിലിരുന്ന് ഭ്രാന്തൻ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

സൂപ്പർ ബൈക്കിൽ ചീറി വന്ന ഫ്രീക്കൻ ഭ്രാന്തന് മുന്നിൽ സഡൻ ബ്രേക്കിട്ടു..

ചെക്കാ ..മര്യാദക്ക് വീട്ടിലിരുന്നോ..എന്നാൽ വരുന്ന ഒാണത്തിന് ചോറ്
കുഴച്ച് ഉരുളയാക്കി കഴിക്കാം. അല്ല പുറത്തിറങ്ങി നടന്ന് രോഗം പിടിച്ചാ
കർക്കിടവാവിന് വീട്ടുകാർ ബലിയിട്ട് കൈകൊട്ടുമ്പോ പാത്തും പതുങ്ങിയും
വന്ന് കൊത്തിത്തിന്നേണ്ടിവരും..

ഫ്രീക്കൻ വണ്ടി തിരിച്ച് വീട്ടിലേക്ക് പാഞ്ഞു.


21 വരം
             ചുടുകാട്ടിൽ തപസു ചെയ്ത നാറാണത്ത് ഭ്രാന്തന് മുമ്പിൽ കാളി
പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചു കൊള്ളാൻ പറഞ്ഞു,,,

എന്റെ ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്കാവാൻ വരം തരണം,,,

അങ്ങനെയാവട്ടെ

                        അപ്പോൾ മദ്യശാലക്ക് മുമ്പിൽ വലിയ
തിരക്കായിരുന്നു,, ആരും അകലം പാലിക്കുന്നില്ല,, മാസ്കില്ല,
സാനിറ്റൈസ്റ്റില്ല,, ലഹരിപിടിച്ച ഒരാൾക്കൂട്ടം
                രോഗം വ്യാപിക്കുമെന്ന് പേടിച്ച് അവസാനം സർക്കാർ
മദ്യശാലയും നിരോധിച്ചു. പലയിടത്തും മദ്യപന്മാർ ആത്മഹത്യ ചെയ്തു,,
സമ്മർദ്ദത്തിലായ സർക്കാർ അടുത്ത ഉത്തരവിറക്കി,,

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വാങ്ങാം

               അതോടെ ഡോക്ടർമാരുടെ വീടിനു മുമ്പിൽ മദ്യപന്മാരുടെ വരി
നീണ്ടു,, കുറിപ്പടി എഴുതിയെഴുതി ഡോക്ടർമാർക്ക് മത്തുപിടിച്ചു, കൈവിരലുകൾ
വേദനിച്ചു നീരുവന്നു,,, തഴമ്പായി,,, രാപ്പകലില്ലാതെ രോഗികൾ വന്നു
കൊണ്ടിരുന്നു,,, ക്രമസമാധാനത്തിനായി പൊലീസ് കാവൽ നിന്നു,,
 കുറിപ്പടി കിട്ടിയവർ മദ്യശാലയിലേക്ക് ഓടി,, ചിലർകുറിപ്പടികൾ
കരിഞ്ചന്തയിൽ വിറ്റ് വീണ്ടും വരിയിൽ നിന്നു,,,
     ചിലർ ഡോക്ടറെ ഭീഷണിപ്പെടുത്തി തനിക്കാവശ്യമുള്ള ബ്രാൻഡ് തന്നെ
എഴുതിച്ചു,, എഴുതാതെ വന്നപ്പോൾ ‍ഡോക്ടറുടെ കഴുത്തിന് കുത്തിപ്പിടിച്ചു.
ചിലർ ഉയർന്ന നേതാക്കന്മാരുടെ ശുപാർശ കത്തുകളോടെയാണ് വന്നത്,, ചിലർക്ക്
കൂടുതൽ അളവിൽ നൽകാൻ ഡോക്ടറുടെ മൊബൈലിൽ വൻ ശക്തികളുടെ വിളികൾ വന്നു
കൊണ്ടിരുന്നു,

ഭ്രാന്തൻ പൊട്ടിക്കരഞ്ഞു പോയി,,,

22 പുരാവൃത്തം

കടയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന മാങ്ങ അണുനാശനിയിൽ മുക്കി കഴുകി,
ചുടുവെള്ളത്തിൽ മുക്കിയ കത്തികൊണ്ട് മുറിച്ച് ഗ്ളൗസ് ഇട്ട കൈ കൊണ്ട്
എടുത്ത് തിന്നുകയായിരുന്നു പേരക്കുട്ടികൾ

മുത്തശി പതിവുപോലെ പുരാവൃത്തത്തിലായി

എന്റെ ചെറുപ്പത്തിൽ തൊടിയിൽ തന്നെ മാവുണ്ടായിരുന്നു ..കാറ്റടിച്ചും
അണ്ണാറക്കണ്ണൻ കൊത്തിയും ഒക്കെ താഴെ വീഴണ മാങ്ങ ഞങ്ങൾ കുട്ടികൾ  എടുത്ത്
കടിച്ചീമ്പി തിന്നുമായിരുന്നു..

വിത്ത് ഒൗട്ട് എനി സാനിട്ടേഷൻ...? കുട്ടികൾ അത്ഭുതം കൂറി

അന്ന് നാട്ടിലെ ചായപ്പീടികയിലേക്ക് രാവിലെ ചെന്നാൽ ചില്ലുകൂട്ടിൽ
പരിപ്പുവടയും  ഉണ്ണിയപ്പവുമൊക്കെ ചുട്ടു
കൂട്ടിയിട്ടുണ്ടാകും..ചായക്കടക്കാരൻ കൈ കൊണ്ട് എടുത്തു തരും..അല്ലെങ്കിൽ
നമുക്ക് എടുക്കുകയും ചെയ്യാം.. മുത്തശൻ പുരാവൃത്തത്തിന് കൂട്ടുകൂടി

അയ്യേ..വിത്ത് ഒൗട്ട് ഗ്ളൗസ്,,,ഐ കോണ്ട് ഇമാജിൻ ഇറ്റ്.. കുട്ടി മൂക്കത്ത്
വിരൽ വച്ചു..

തുടങ്ങിയോ പതിവുപോലെ പുരാവൃത്തം..?

ഉള്ളിൽ നിന്നൊരു ചോദ്യം വേഷം മാറി വന്നു.

23. വെന്റിലേറ്റർ

രോഗം ബാധിച്ചവർ ഒരു പാടായിരുന്നു. ആശുപത്രികൾ നിറഞ്ഞുകഴിഞ്ഞിരുന്നു.
ആവശ്യത്തിന് വേണ്ട അത്രയും എണ്ണം വെന്റിലേറ്ററുകളോ മരുന്നോ
ഉണ്ടീയിരുന്നില്ല.അവസാനം അധികാരികൾ ഒരു തീരുമാനം എടുത്തു. നല്ല
പ്രായമായവരെയും അസുഖം മൂർഛിച്ചവരെയും ചികിത്സിക്കേണ്ടതില്ല. കുട്ടികളെയും
ചെറുപ്പക്കാരെയും മാത്രം ചികിത്സിക്കുക. അങ്ങിനെ വെന്റിലേറ്ററും
മരുന്നുകളും ലാഭിക്കാം.
                        അതനുസരിച്ച് ആ വൃദ്ധമാതാവിന്റെ വെന്റിലേറ്റർ
ഊരാനൊരുങ്ങുകയായിരുന്നു നഴ്സ്..

അവസാന ശ്വാസത്തിലും അവർ പറഞ്ഞു..

എടുത്തോളൂ മോളേ..പുറത്ത് എന്റെ മക്കള്‍ രോഗം ബാധിച്ച്
കിടക്കുന്നുണ്ടാകും..അവർക്കാർക്കെങ്കിലും നൽകൂ..ഞാൻ അവരിലൂടെ
ജീവിക്കുമല്ലോ..

നഴ്സിന്റെ കൈ വല്ലാതെ വിറച്ചു.

25. ദർശനം

ആരാധനായത്തിന്റെ പടിക്കൽ ഒരു കത്ത് കിടക്കുന്നത് കണ്ട് വിശ്വാസികൾ ഒന്നമ്പരന്നു..

ഇന്നു മുതൽ ദർശനത്തിന് വരുന്നവർ മാസ്ക് ധരിച്ചിരിക്കണം,,സാനിറ്റൈസർ
കൊണ്ട് കൈ കഴുകിയിരിക്കണം, വരിയിൽ ഒരു മീറ്റർ അകലത്തിൽ നിൽക്കണം...

ദൈവം ഏകാന്തവാസത്തിലായിരുന്നു..

രണ്ടു ദിവസം അങ്ങിനെ പോയി. മൂന്നാം ദിനം പിന്നെയും ഒരു കത്ത് കണ്ടു. അതിൽ
ചുകന്ന മഷിയിൽ കനപ്പിച്ച് എഴുതിയിരുന്നു.

ഇന്ന് മുതൽ ദർശനം ഉണ്ടായിരിക്കുന്നതല്ല . സമൂഹ വ്യാപനം തടയാൻ ഞാൻ സമ്പൂർണ
സമ്പർക്ക വിലക്കിലായിരിക്കും..

എന്ന് സ്വന്തം ദൈവം.

26.വാണിഭം

ഒറ്റയടിക്ക് മധുശാലകൾ അടച്ചതോടെ ഡോക്ടർമാർക്ക് മദ്യം മരുന്നായി കുറിച്ചു
കൊടുക്കാമെന്ന് ശാസനം വന്നു.

പിന്നെ മരുന്നുകമ്പനികളെല്ലാം മധു കമ്പനികളായി. ആശുപത്രികളെല്ലാം വിവിധ
ഡോക്ടർമാരെക്കൊണ്ടു നിറഞ്ഞു. വിസ്കി സ്പെഷലിസ്റ്റ്, ബ്രാൻഡി
സ്പെഷലിസ്റ്റ് എന്നിങ്ങനെ. അവയുടെ ഏജന്റുമാർ ഡോക്ടർമാരുടെ മുറികൾക്കു
മുമ്പിൽ സാമ്പിൾ ബോട്ടിലുകളുമായി കാത്തുനിന്നു. വൻതുക കമ്മീഷൻ ഒാഫർ
ചെയ്തു.  ആശുപത്രി വാർഡുകളെല്ലാം ബാർ ഹോട്ടലുകളായി.  നഴ്സുമാരെല്ലാം
സ്പ്ളെയർമാരായി..സിറിഞ്ചും മരുന്നിനും പകരം ടച്ചിങ്സ് പ്രത്യക്ഷപ്പെട്ടു.
തെരുവിലെ എല്ലാചുമരുകളിലും കൊട്ടാരം ചിലവിൽ വലിയ അക്ഷരത്തിൽ എഴുതിവച്ചു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

27. താന്തോന്നികൾ

വീട്ടിൽ ഒരു വസ്തു ഇല്ല. മാധവൻ മാഷ് ശിഷ്യന്മാരെ ഒാരോരുത്തരെയായി
വിളിച്ചു. ആദ്യം മി.എക്സിനെ വിളിച്ചു. അവൻ വലിയ പണക്കാരനാണ്.

അയ്യോ മാഷെ ..ലോക്ക് ഡൗൺ അല്ലേ..എനിക്ക് പുറത്തിറങ്ങുന്നതേ പേടിയാ..

‍‍ഡോക്ടർ വൈ യേയും  എഞ്ചിനീയർ സെഡിനേയും ഒക്കെ വിളിച്ചു. എല്ലാവരും ഒരേ ഉത്തരം.

അപ്പോഴാണ്.,മാഷ് പുറത്തൊരു അനൗൺസ്മെന്റ് കേട്ടത്.

ഈ ലോക്ക് ഡൗൺ കാലത്ത് ആരും പുറത്തിറങ്ങരുത്. നിങ്ങൾക്കത്യാവശ്യമുള്ള സാധനങ്ങൾ
ഞങ്ങൾ വീട്ടിലെത്തിച്ചു തരും..

ആരാണ് ഈ പോസ്റ്റ് ഇട്ടതെന്ന് മാധവൻ മാഷ് കണ്ണട എടുത്തു വച്ച് ചികഞ്ഞു
നോക്കി. അതെ അവർ തന്നെ. തന്റെ ക്ളാസുകളിലെ പിൻ ബഞ്ചുകാർ, താന്തോന്നികൾ.
അവരെപ്പറ്റി അഭിമാനം തോന്നിയപ്പോൾ മാഷ് കണ്ണട എടുത്തുമാറ്റി കണ്ണുകൾ
തുടച്ചു.

28. ജാതി

കൊറോണ വൈറസ് ഒരു ഫാസിസ്റ്റാണ് ..അത് രോഗം നമ്മളിൽ
അടിച്ചേൽപ്പിക്കുകയാണ്.. സോഷ്യലിസ്റ്റ് ഉറക്കെ പറഞ്ഞു

ഒരിക്കലുമല്ല. കൊറോണ ഒരു സോഷ്യലിസ്റ്റാണ്..അത് ലോകത്തെ എല്ലാവരെയും ഒരു
പോലെ ബാധിക്കുന്നു...ഫാസിസ്റ്റ് വടിയുയർത്തി

അത് ആളുകളെ ഭീകരമായി കൊന്നുതള്ളുന്നതിനാൽ ഭീകരവാദി തന്നെ.. മിതവാദി
പതുക്കെ പറഞ്ഞു..

ജീവനുള്ളതിനാൽ അത് എന്റെ മതക്കാരനാണ് ഒരു വിശ്വാസി പറഞ്ഞു.
ജീവനില്ലാത്തതിനാൽ എന്റെ മതക്കാരനാണ്..മറുവിശ്വാസി തിരുത്തി.

             ആളുകൾ ലക്കും ലഗാനുമില്ലാതെ കൂട്ടം കൂടി ഉറക്കെ തുമ്മിയും
ചുമച്ചും പരസ്പരം യുദ്ധം തുടങ്ങിയാപ്പോൾ കൊറോണ ഉറക്കെ
പൊട്ടിച്ചിരിച്ചു.

29 മൂല്യം

കൊറോണക്ക് മുമ്പ് ആ രാജ്യത്തിന്റെ മുദ്രാ വാക്യം പണത്തിന് മീതെ പരുന്തും
പറക്കില്ല എന്നായിരുന്നു. പണത്തിന് മീതെ പറന്ന പരുന്തുകളെ അവർ വേട്ടയാടി
സ്റ്റഫ് ചെയ്ത് വീടുകളിൽ തൂക്കിയിട്ടിരുന്നു.
               കൊറോണക്ക് ശേഷം ആ നഗരത്തിൽ കറൻസി നോട്ടുകൾ
ചിതറിക്കിടന്നു. പൊട്ടിച്ചു വലിച്ചെറിഞ്ഞ പോലെ സ്വർണാഭരണങ്ങൾ
ചീഞ്ഞുകിടന്നു. രമ്യഹർമ്യങ്ങൾ വിജനമായി.ആരും പുറത്തിറങ്ങാതിരുന്നതിനാൽ
വഴികളെല്ലാം കാടുപിടിച്ചു. ചക്രവാളത്തിൽ ആരോ ഇങ്ങിനെ എഴുതിയിട്ടിരുന്നു.
ആരോഗ്യമാണ് ധനം.

30∙അടയാളം

                 സഹായങ്ങൾ നൽകാൻ എല്ലാവരും മത്സരിച്ചു. അരി
കൊടുത്തപ്പോൾ ഗോതമ്പ് കൊടുത്തപ്പോൾ ഒാരോ ധാന്യമണിയിലും അവരവരുടെ
പാർടികളുടെ ചിഹ്നം കൊത്തിവച്ചിരുന്നു,..പൊതിച്ചോറിന്റെ പുറത്ത്
താന്താങ്ങളുടെ നേതാക്കന്മാരുടെ വെളുക്കെച്ചിരിക്കുന്ന പടം പതിപ്പിക്കാൻ
അണികൾ ശ്രദ്ധിച്ചിരുന്നു. മരുന്നുകൾ കൊടുത്ത കവറിൽ അവരവരുടെ
മുദ്യാവാക്യം പതിച്ചിരുന്നു..ഒാരോ സഹായത്തിനും ഫോട്ടോ നിർബന്ധമായിരുന്നു.
                      എല്ലാ ഫോട്ടോയിലും സഹായം വാങ്ങിയിരുന്നത്
എല്ലുംതോലുമായ ഒരേ വർഗം ജീവികളായിരുന്നു. അതായിരുന്നു അവരുടെ അടയാളം.

31.സ്വർഗം

             തീർഥാടനത്തിന് പോയി വന്നപ്പോളാണ് അയാൾക്ക് രോഗം ബാധിച്ചത്.
 ഡോക്ടർമാർ അയാളെ പരിശോധിച്ചു. നഴ്സുമാർ അയാളെ പരിചരിച്ചു. സ്വന്തം
സഹോദരനെയോ അഛനേയൊ കൊണ്ടു പോകുന്നത് പോലെ നഴ്സുമാർ സ്ട്രക്ചറിൽ അയാളെ
ശ്രദ്ധിച്ച് കൊണ്ടുപോയി. സമയാസമയം കുത്തിവയ്പുകൾ എടുത്തു. മരുന്നുകൾ
കൊടുത്തു. രോഗം മാറി പുറത്തിറങ്ങിയ അയാൾ ഭൂമിയെ ആകാശത്തെ നോക്കി
ഉറക്കെപ്പറഞ്ഞു.
ഞാൻ കണ്ടു  മാലാഖമാരെ..ദൈവത്തെ..ഭൂമിയിലെ സ്വർഗത്തിൽ..

32.ആയുധങ്ങൾ

രോഗം പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ രാജാക്കന്മാർ പടക്കോപ്പുകൾ പ്രജകൾക്ക് നൽകി.

ഇതാ ഈ മണിയടിച്ചോളൂ..വൈറസ് പമ്പ കടക്കും..
ഇങ്ങനെ താളാത്മകമായി കയ്യടിച്ചോളൂ..
ഇങ്ങിനെ വിളക്കോ മെഴുകുതിരിയോ കത്തിച്ചോളൂ..
ഇങ്ങിനെയിരുന്ന് പ്രാർഥിച്ചോളൂ..
ഈ വിശുദ്ധപുസ്തകം ഉരുവിട്ടോളൂ...
ഈ വെള്ളം കുടിച്ചോളൂ..
ഈ കുറി തൊട്ടോളൂ..

കഥയിലെ കുട്ടിമാത്രം ഉറക്കെ വിളിച്ചു പറഞ്ഞു..
അരെ ഷഹൻഷാ ആപ് നംഗാ ഹെ
അല്ലയോ രാജാക്കന്മാരെ നിങ്ങളുടെ ആയുധങ്ങൾ തുരുമ്പിച്ചതാണ്.

2020, ജനുവരി 27, തിങ്കളാഴ്‌ച

മയ്യഴിയെ തൊട്ട്, തെയ്യത്തെ അറിഞ്ഞ്



          നാട്ടുകൽ അമ്പത്തിമൂന്നാം മൈലിൽ രാത്രി പത്തുമണിക്ക് ബസ്
കാത്തുനിൽക്കുമ്പോൾ നാട്ടുകാരനായ ഒരു സുഹൃത്ത് എങ്ങോട്ടാണ് രാത്രി
യാത്രയെന്ന് കുശലം ചോദിച്ചു. കണ്ണൂർക്കാണ് തെയ്യം കാണാനാണ്
മണ്ണാർക്കാട്ടുനിന്ന് ഒരു കൂട്ടം മാഷന്മാർ വരുന്നതും കാത്തു നിൽക്കുകയാ
ണെന്ന് പറഞ്ഞപ്പോൾ അവന് വലിയ അത്ഭുതം. പിന്നെ അവന് യു ട്യൂബിൽ തെയ്യം
കാണിച്ചുകൊടുത്തു നിൽക്കുമ്പോൾ മഹാറാണി നാണിച്ചു വരുന്നു. വാതിൽ തുറന്ന്
കാത്തുനിൽക്കുകയാണ് വിദ്യാരംഗം മണ്ണാർക്കാട് കോർഡിനേറ്റർ ഹരിദാസൻ മാഷും
പാലക്കാട് ജില്ലാ കോർഡിനേറ്റർ കേശവൻ മാഷും. ബസിനുള്ളിലെ അരണ്ട
വെളിച്ചത്തിൽ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി. എല്ലാവർക്കും ആവേശം
പകർന്ന പ്രിയപ്പെട്ട എഇഒ അനിൽകുമാർ മാഷും ഒപ്പമുണ്ടെന്നത് സന്തോഷത്തെ
ഇരട്ടിയാക്കി. പിറകിലെ സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചപ്പോഴേക്കും കേശവൻ
മാഷ് മൈക്ക് കയ്യിലെടുത്ത് യാത്രയുടെ ഘട്ടങ്ങൾ പറഞ്ഞുതുടങ്ങി. പിന്നെ ബസ്
മുന്നോട്ടുപോകുമ്പോൾ പിറകിലേക്കോടുന്ന വിളക്കുകാലുകളെയും നോക്കി യിരുന്ന്
എപ്പോളോ ഉറങ്ങിപ്പോയി.

                            പിന്നെ ഉറക്കമുണരുമ്പോൾ കോഴിക്കോടും മാഹിയും
കടന്ന് മഹാറാണി കണ്ണൂർ കീച്ചേരിയിലേക്ക്. അവിടെത്തെ ചിറകുറ്റി പുതിയ
ഭഗവതി ക്ഷേത്രമാണ് ലക്ഷ്യസ്ഥാനം. ബസ് റോഡിനരുകിൽ നിർത്തി സംഘാംഗങ്ങൾ
ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്നു തുടങ്ങി. സമയം രാത്രി രണ്ടര.
തെയ്യം നടക്കുന്ന യാതൊരു ലക്ഷണവുമില്ലാതെ ഉറങ്ങിക്കിടക്കുന്ന ക്ഷേത്രം.
നമുക്ക് നേരം വൈകിയോ. അതോ സ്ഥലം മാറിപ്പോയോ എന്നൊക്കെ പരസ്പരം
പറയുന്നതിനിടെ ക്ഷേത്ര പറമ്പിന്റെ ഒരു മൂലയിൽ വെളിച്ചത്തിന്റെ ഒരു തിരി.

അവിടെ ശ്രദ്ധാപൂർവം തെയ്യത്തിന്റെ മേലാപ്പിന് ചായം കൊടുക്കുന്ന
ഒരാൾ..തൊട്ടടുത്തെ ചെറിയ മുറിയിൽ തെയ്യം കെട്ടുന്ന കോലധാരിക്ക്
മുഖത്തെഴുത്ത് നടത്തുന്ന മറ്റൊരു കലാകാരൻ..അവരോട് ചോദിച്ചപ്പോൾ തെയ്യം
തുടങ്ങാൻ പുലർച്ചെ നാലുമണിയാകുമെന്നും അപ്പോഴേക്കെ നാട്ടുകാർ
എത്തിത്തുടങ്ങൂ എന്നും മനസ്സിലായി. പാലക്കാട്ടുനിന്നും തെയ്യം കാണാൻ
എത്തിയവരാണെന്നും അധ്യാപകർ ആണെന്നും പറഞ്ഞപ്പോൾ അവർക്ക് താൽപര്യം കൂടി.
തെയ്യത്തിന്റെ പ്രത്യേകതകളും തോറ്റം പാട്ടും ഐതിഹ്യവുമെല്ലാം
താൽപര്യത്തോടെ പറഞ്ഞു തന്നു. ക്ഷേത്ര പറമ്പിൽ പലയിടത്തായി
കിടന്നുറങ്ങുന്ന കലാകാരന്മാർ. ആശാൻ എന്ന് തോന്നിച്ച പ്രായം ചെന്ന കലാകാരൻ
ഒാരോരുത്തരെയും വിളിച്ചുണർത്തി ഉടയാടകൾ ധരിപ്പിക്കുന്നു. മുഖത്തെഴുത്തു
നടത്തുന്നു. അതുവരെ ഉറങ്ങിക്കിടന്ന പച്ചമനുഷ്യർ ദൈവങ്ങളാകാൻ ഒരുങ്ങുന്നു.

          നേരം നാല് കഴിഞ്ഞപ്പോൾ നേരത്തെ കണ്ട തെയ്യം കലാകാരന്മാരിൽ
ഒരാള്‍ ഒറ്റച്ചെണ്ടയുമായി തോറ്റം പാട്ട് തുടങ്ങി. വരികൾ പലതും
മനസ്സിലായില്ലെങ്കിലും അഭൗമമായ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന
താളം..
പെട്ടെന്ന് ചിലമ്പിന്റെ താളം കേട്ടു, വേഷമിട്ട തെയ്യം കലാകാരൻ
ക്ഷേത്രത്തിന്റെ മുന്നിലേക്ക് വന്നു. അവിടെ ഇട്ടുകൊടുത്ത ഇരിപ്പിടത്തിൽ
ഇരുന്നു. മറ്റു കലാകാരൻമാർ ചേർന്ന് ദേഹത്ത് ചുവന്ന നിറത്തിലുള്ള കുഴമ്പ്
തേച്ചു പിടിപ്പിക്കുന്നു. അതിനുമുകളിൽ മലർ ഒട്ടിച്ചു വക്കുന്നു. ചുവപ്പു
നിറത്തിലുള്ള മുഖത്തെഴുത്തിലും മാറിടത്തും മലരിന്റെ വെളുത്ത പുള്ളികൾ
..കോലം കെട്ടിയുറപ്പിക്കൽ കഴിഞ്ഞിപ്പോൾ ഒരു കണ്ണാടി കോലധാരിക്ക് നേരെ
നീണ്ടു. കോലധാരി അതിൽ സ്വന്തം പ്രതിബിംബം നോക്കി.പിന്നെ
മറ്റൊരുലോകത്തേക്ക് ആനയിക്കപ്പെട്ടപോലെ ക്ഷേത്രത്തിന്റെ മുന്നിലേക്ക്
ദ്രുത ചലനങ്ങളോടെ നടന്നു. അപ്പോഴേക്കും തോറ്റം പാട്ട് അതിന്റെ
ഉച്ചസ്ഥായിലിയെത്തുകയും  അകമ്പടിയായി ചെണ്ടകൾ താളം കൊട്ടാനും
തുടങ്ങിയതോടെ തെയ്യക്കാവ് ഉണർന്നു. നാട്ടുകാർ ക്ഷേത്രത്തിലേക്ക്
എത്തിത്തുടങ്ങി.
                                     ക്ഷേത്രത്തിൽ നിന്ന് കോമരം ഇറങ്ങി
വന്ന് ഉടവാൾ തെയ്യം കോലധാരിക്ക് നൽകി. പിന്നെ തെട്ടത്തിന്റെ
ഭാവപ്പകർച്ചകൾ..ചെണ്ടകളുടെ കാലങ്ങളും താളങ്ങളും മാറുന്നതിനനുസരിച്ച്
തെയ്യം നിറഞ്ഞാടി. കോലത്തിൽ കുത്തി നിർത്തിയ പന്തങ്ങളുടെ വെളിച്ചത്തിൽ
ഇരുളുംവെട്ടവും ചേർന്ന് സ്വപ്നത്തിലേക്കെന്നപോലെ കൂട്ടിക്കൊണ്ടു പോയി.
നാട്ടുകാരോട് ചോദിച്ച് തെയ്യം തോട്ടുങ്ങൽ ഭഗവതി ആണെന്ന് മനസ്സിലാക്കി.
കുറച്ചു കഴിയുമ്പോൾ ഒരാൾ ഒരു കോഴിയെ തെയ്യത്തിന് സമർപ്പിക്കുന്നു. പിന്നെ
അതിനെ  ഇരു കൈകളും കൊണ്ട് പിടിച്ചുകൊണ്ടുള്ള ചുവടുകൾ. അതിനൊടുവിൽ
തെയ്യം ആളുകൾക്കിടയിലേക്ക് മറ്റൊരു കളത്തിലേക്ക് ഒാടുന്നു. അവിടെ
കോഴിയുടെ കഴുത്തറുത്ത് ചോര രുചിക്കുന്നു. വീണ്ടും ക്ഷേത്രത്തിന്റെ
മുന്നിലേക്ക്..പിന്നെ നാട്ടുകാരോട് തെയ്യത്തിന്റെ അനുഗ്രഹഭാഷണങ്ങൾ..

സംവത്സരത്തോട് സംവത്സരം ചേർന്ന് ഇന്ന് നമുക്ക് കണ്ടു കൂടിപ്പിരിയാൻ
ഇടവന്നിരിക്കുന്നു. എന്റെ മക്കൾക്കും കുഞ്ഞിമക്കൾക്കും ഗുണം വരുത്തും..

നാട്ടുകാരിൽ പലരും ഭക്തിപൂർവം നൽക്കുന്ന ദക്ഷിണകൾ. പ്രസാദമായി
അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർന്ന കുറി കൊടുക്കുന്നതോടെ ഒരു
തെയ്യത്തിന്റെ ചടങ്ങുകൾക്ക് അവസാനമായി.

  പിന്നീട് അല്പസമയം കഴിഞ്ഞപ്പോളേക്കും അടുത്ത തെയ്യത്തിന്റെ വരവായി.
വീരഭദ്രകാളി തെയ്യം. വാമൊഴിയിൽ വീരാളിത്തെയ്യം. വീണ്ടും തോറ്റവും,
ചെണ്ടയും. മുഖത്തെഴുത്തിലും കോലത്തിലും, മുടിയിലും   രണ്ടു തെയ്യങ്ങളും
തമ്മിൽ വേർതിരിച്ചറിയാം. ചടങ്ങുകളിൽ സൂക്ഷ്മാംശത്തിൽ വ്യത്യാസം
കണ്ടേക്കാമെങ്കിലും ആദ്യം തെയ്യം കാണുന്നവർക്ക് വ്യത്യാസങ്ങൾ
മനസ്സിലായെന്നും വരില്ല.

  വീര ഭദ്രകാളിക്ക് ശേഷം പുതിയ ഭഗവതി തെയ്യമായി. ക്ഷേത്രമുറ്റത്ത്
വിറകുകത്തിച്ച് കനൽകൂട്ടിയതിലൂടെ പുതിയ ഭഗവതിതെയ്യവും പൂജാരികളും
നടന്നുപോയി.  മറ്റു തെയ്യങ്ങളെക്കാള്‍ ചടങ്ങുകൾ ദീർഘമാണ് പുതിയ
ഭഗവതിക്ക്.



























                        അപ്പോഴേക്കും നേരം ആറുമണിയായിക്കഴിഞ്ഞിരുന്നു.
തെയ്യം കാണാനെത്തിയവർക്ക് ചുക്കുകാപ്പിയുമായി ക്ഷേത്രത്തിലെ ആളുകൾ എത്തി.
തന്തക്കും തറവാട്ടിനും
മേലാക്കത്തിനും
മേൽഗൃഹത്തിനും
ഗുണം വരണം, ഗുണം വരണം
തെയ്യം അപ്പോളും നാട്ടുകാർക്ക് അരുളപ്പെടുകയാണ്.

       തെയ്യം നടക്കുന്ന കീച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ പ്രധാനിയായ
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യവും ചടങ്ങളുകളും വിശദീകരിച്ചു തന്നു.
ഒാരോ തെയ്യത്തെക്കുറിച്ചും ആധികാരികമായ അറിവുകൾ സംഘാംഗങ്ങൾക്ക് പുതിയ
അനുഭവമായി. ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ്
ചിറുമ്പമാർ. രണ്ട് പൊന്മക്കളെയും വാരിയെടുത്ത് ദേവൻ അവർക്ക്
വസൂരിക്കുരിപ്പ് നൽകി. ആ മക്കളെ ഇനി മേൽലോകത്ത് നിർത്താനാകില്ലെന്നതിലാൽ
പൊൻ ചിലമ്പും തേരും നൽകി കീഴ് ലോകത്തേക്ക് അയക്കുന്നു. മേൽ ലോകത്ത്
മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചപ്പോൾ 40 ദിവസം ഹോമം കഴിച്ച് സമയം പുതിയ
ഭഗവതി എന്ന പൊന്മകൾ ഹോമകുണ്ഠത്തിൽ നിന്നും പൊടിച്ചുയരുന്നു. കോഴിയും
കുരുതിയും കൊടുത്ത് ദാഹം തീർക്കുന്നു. കീഴ്ലോകത്ത് ചിറുമ്പമാർ
വാരിവിതറിയ വസൂരി ഇല്ലാതാക്കാൻ പൊന്മകളെക്കൂടി ഭൂമിയിലേക്ക് അയക്കുന്നു.
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യകഥ പറയുമ്പോൾ
നേരം പുലരുന്നു.. കഴിഞ്ഞ മണിക്കൂറുകളിൽ മുന്നിലൂടെ ആടി മറഞ്ഞുപോയ
തെയ്യക്കോലങ്ങൾ കണ്ണിൽ അപ്പോഴും മായാതെ നിൽക്കുകയായിരുന്നു. വീണ്ടും
ബസിലേക്ക്. കണ്ണൂർ ശിക്ഷക് സദനിൽ അല്പസമയം വിശ്രമം. കോഫി ഹൗസിലെ പ്രഭാത
ഭക്ഷണം. പിന്നീട് പയ്യാമ്പലത്തേക്ക്.

സുകുമാർ അഴീക്കോട്, ഇകെ.നായനാർ തുടങ്ങി കേരളം കണ്ട മഹാമനുഷ്യർ
ഉറങ്ങിക്കിടക്കുന്ന ചരിത്ര ഭൂമിക.  കടലിലേക്ക് ഇറങ്ങാതെ പയ്യാമ്പലം
ബീച്ച് ദൂരെ നിന്നും കണ്ട് വീണ്ടും അടുത്ത ബീച്ചിലേക്ക്. കേരളത്തിലെ ആദ്യ
ഡ്രൈവിങ്ങ് ബീച്ചായ മുഴുപ്പിലങ്ങാടിലേക്ക്.




















കടലിനെ തൊട്ടുരുമ്മി നീങ്ങുകയാണ് ബസ്. തീരത്ത് നിർത്തിയിട്ടിരിക്കുന്ന
തോണിയിൽ സംഘാംഗങ്ങൾ എല്ലാവരും ഇരുന്ന് ഫോട്ടോ എടുത്ത്
മുഴുപ്പിലങ്ങാടിനോട് വിടപറയുമ്പോൾ നേരം പത്തര.

                       തീരത്തോട് തലോടുന്ന പോലെയുള്ള തിരകളാണ്
മുഴുപ്പിലങ്ങാടിന്റെ പ്രത്യേകത. ശാന്തമായ കടൽ. ഉറച്ചുകിടക്കുന്ന
മണൽപ്പരപ്പ്.


 ഇനി മാഹി പാർക്കിലേക്കാണ്. മയ്യഴിയുടെ രാജകുമാരനെ നേരിൽക്കാണാൻ.
സംഘാഗങ്ങൾ മയ്യഴി പാർക്കിൽ പുഴയെ ചേർന്നു നടന്നു. ദൂരെ വെള്ളിയാങ്കല്ലിൽ
ആത്മാവുകൾ തുമ്പികളായി പറന്നു നടക്കുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങൾ
നോവലിലെ വിവിധ കഥാ സന്ദർഭങ്ങള്‍ ശില്പങ്ങളായി കൊത്തിവച്ചിരിക്കുന്നത്
മാഹി പാർക്കിനെ അക്ഷരങ്ങളോട് അത്രമേൽ ചേർത്തുപിടിക്കുന്നു.

 അല്പസമയം കഴിഞ്ഞപ്പോഴേക്കും എം.മുകുന്ദൻ മാഹി പാർക്കിൽ എത്തി.
മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ എം.മുകന്ദനെ പൊന്നാടയണിയിച്ച്
മണ്ണാർക്കാടിന്റെ ആദരം നൽകി.
                                   തുടർന്ന് സംഘാംഗങ്ങളുമായി
അദ്ദേഹത്തിന്റെ സ്നേഹ വർത്തമാനങ്ങൾ. സമകാലീന ദേശീയ, അന്തർദേശീയ
സാഹചര്യങ്ങളെക്കുറിച്ച് സംഘാങ്ങളുടെ ചേദ്യങ്ങൾക്കെല്ലാം നിലപാടുകളോടെ
ഉത്തരങ്ങൾ. സാഹിത്യത്തിൽ വന്ന മാറ്റങ്ങൾ, പുതിയ എഴുത്തുകളുടെ സാമൂഹ്യ
പ്രതിബദ്ധത എന്നിവയെല്ലാം ചർച്ചകളിൽ നിറഞ്ഞു. പൗരത്വ ബില്ലിനെതിരായി
ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ ലോകം ഏറ്റെടുത്തതായി എഴുത്തുകാരൻ
എം.മുകുന്ദൻ. വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർക്കായി നടത്തിയ സാഹിത്യ
സാംസ്കാരിക യാത്രാംഗങ്ങളുമായി മയ്യഴി പാർക്കിൽ വച്ചു നടന്ന മുഖാമുഖത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎൻയുവിനെയും കേന്ദ്രസാഹിത്യ
അക്കാദമിയെയും തകർക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
   നോവലിന്റെ കുലപതിയായ എം.മുകുന്ദന് ഞാൻ എഴുതിയ മണ്ണേ നമ്പി എന്ന നോവൽ
നേരിട്ടു നൽക്കാനായത് വിലപിടിച്ച അനുഭവമായി .കാരാകുർശി സ്കൂൾ വിദ്യാർഥിനി
ആർച്ചയുടെ മരണക്കട എന്ന കവിതയും മുകുന്ദന്റെ പ്രശംസ പിടിച്ചുപറ്റി.


കേരളത്തിൽ വളർന്നു വരേണ്ട പുതിയ തൊഴിൽ പെരുമാറ്റ
സംസ്കാരത്തെക്കുറിച്ചും, പ്രത്യയശാസ്ത്രങ്ങള്‍ക്ക് കാലീകമായി വേണ്ട
മാറ്റിയെഴുത്തുകൾ സംബന്ധിച്ച പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു.
സംഘാംങ്ങളുമൊത്ത് ഗ്രൂപ്പ് ഫോട്ടോക്കിരുന്ന് മയ്യഴിയുടെ കഥാകാരൻ
വെള്ളിയാങ്കല്ലിനും മാഹിക്കും വന്ന മാറ്റങ്ങളിലെ വ്യസനം പങ്കിട്ടു.



മാഹിയിൽ നിന്നും വടകരയിലേക്ക്. ഊരാളുങ്ങൽ ലേബർ സൊസൈറ്റിയുടെ സർഗാലയം
കാണാനായിരുന്നു അടുത്ത യാത്ര. ഒരിക്കൽ പാറക്കെട്ടായി കിടന്നിരുന്ന
സ്ഥലത്തെ പാറ പൊട്ടിച്ചെടുത്തപ്പോൾ ബാക്കിയായ മടയെ മഴവെള്ള സംഭരണിയാക്കി
മാറ്റിയിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത ഇടം തന്നെ പ്രകൃതി
സംരക്ഷണത്തിന്റെ മാതൃകയായി മാറ്റിയത് കൗതുകകരമാണ്.

വിവിധ കരകൗശലകേന്ദ്രങ്ങൾ സന്ദർശിച്ചു. കൊത്തുപണികൾ, മരപ്പണികൾ, കൈത്തറി,
മുള അലങ്കാരപ്പണികൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം ആകർഷണീയമാണ്. മുറ്റത്ത്
നമ്മളെ സ്വാഗതം ചെയ്യുന്നത് ഒറ്റത്തടിയിൽ തീർത്ത ഒരു കോടി വിലയുള്ള
ആനയുടെ ദാരു ശില്പമാണ്.

















യാത്രയിൽ എല്ലാവരുമായി രഹസ്യമാക്കിവച്ച പദ്ധതി അപ്പോഴാണ് കേശവന്‍
മാസ്റ്റർ പ്രഖ്യാപിക്കുന്നത്.വിരമിക്കുന്ന പ്രധാനാധ്യാപകരായ
ടി.വി.പ്രസന്ന, എ.ജയമുകുന്ദൻ എന്നിവർക്ക് വിദ്യാരംഗം നൽകുന്ന യാത്രയയപ്പ്
എന്ന അവിസ്മരണീയ മുഹൂർത്തം.  വിദ്യാരംഗം പാലക്കാട് ജില്ലാ കോർഡിനേറ്റർ
പി.ഒ. കേശവൻ, മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ, മണ്ണാർക്കാട് വിദ്യാരംഗം
കോർഡിനേറ്റർ ജി.എൻ.ഹരിദാസ്, വി.എസ് ഹരീഷ്, എം.കൃഷ്ണദാസ്, പിഎം.മധു,
സിദ്ദീഖ് പാറക്കോട്ട്, സുധീർ, എ.ജയചന്ദ്രൻ എന്നിവരുടെ ചെറു പ്രസംഗങ്ങൾ.
പറളി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത സുധീർ, ഗിരീഷ്, മണ്ണാർക്കാട് അൻസാരി
പ്രസ് ഉടമ ഗോപകുമാർ, പ്രദീപ് വേർക്കാട്ടിൽ, ചന്ദ്രൻ, ആർച്ച തുടങ്ങിയ
സംഘാംഗങ്ങളുടെ സ്നേഹ ഭാഷണങ്ങൾ. വിദ്യാരംഗത്തിന് മാത്രം കഴിയുന്ന
സർഗാത്മകയാത്ര.

       വീണ്ടും മഹാറാണിയിലേക്ക് കയറുമ്പോൾ നേരം അഞ്ചര. പിന്നീട്
തിരിച്ചുള്ള യാത്രയിൽ സംഘാങ്ങളുടെ കലാപരിപാടികളും , പരിചയപ്പെടുത്തലുകളും
നിറഞ്ഞ് സമയമറിയാതെയുള്ള യാത്ര. ഇടക്ക് രാമനാട്ടുകര നിന്നും മുൻ ഡിഇഒ
വേണു പുഞ്ചപ്പാടവും ബസിൽ കയറിയത്  ഇരട്ടി മധുരമായി.  തിരിച്ചുള്ള
യാത്രയിൽ ഒാരോ നിമിഷത്തിലും എല്ലാവരും ചിന്തിച്ചത് ഈ യാത്ര
അവസാനിക്കാതിരുന്നെങ്കിൽ എന്നായിരിക്കണം. അതാണല്ലോ, അതാണല്ലോ എല്ലവാരും
മണ്ണാർക്കാട് അടുക്കും തോറും മൗനികളായി മാറിയത്..


ശിവപ്രസാദ് പാലോട്

2020, ജനുവരി 11, ശനിയാഴ്‌ച

പാലക്കൊമ്പ് (ചെറുകഥ ശിവപ്രസാദ് പാലോട്)


ഞാൻ ജീവിച്ചിരിക്കേ ഇത് നടക്കുംന്ന് നീ വിചാരിക്കണ്ട..ഒാനെക്കൊണ്ട്
അന്നെക്കെട്ടിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല..

വീശിയടിച്ചുണ്ടായ കൈപ്പാടുകൾ മകളുടെ കവിളിൽ നെറ്റിയിലെ തഴമ്പുപോലെ
തടിച്ചുകണ്ടപ്പോളും അപ്പുണ്ണിയാശാൻ മകളോടലറി.

കേറിപ്പോടീ അകത്ത്, വിളക്കുകളിച്ചാ അപ്പുണ്ണിയുടെ ജീവിതം ഇങ്ങിനെയായത്.
ഒരു വിളക്കുകാരന് കെട്ടിക്കാനല്ല നിന്നെ ഇത്ര കാലം പഠിപ്പിച്ചത്..

കനലിൽ ചവിട്ടിയെന്നപോലെ പൊള്ളിയ കവിളിൽ വിരലമർത്തി അംബിക ഉള്ളിലേക്ക് വലിഞ്ഞു.

ഒരുത്തി എല്ലാം കണ്ടും കേട്ടും കിടക്കുന്നുണ്ടല്ലോ..വളർത്തു
ദോഷം.,,പെൺമക്കളെ വേണ്ടത് വേണ്ട സമയത്ത് പറഞ്ഞുകൊടുക്കണം..കെട്ടഴിഞ്ഞാൽ
പിന്നെ പെറുക്കിയെടുക്കാൻ പറ്റണതല്ല പെണ്‍കുട്ട്യോളുടെ ജീവിതം..

ആശാൻ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. അകത്തെ കട്ടിലിൽ നിന്ന്
വികൃതമായൊരു തേങ്ങൽ ഉയർന്നു. അംബിക അമ്മയുടെ നെഞ്ചുഴിഞ്ഞുകൊടുത്ത്
കട്ടിലിൽ ഇരുന്നു കണ്ണുതുടച്ചു.

ഒാനെ ഞാൻ ഒന്നു കാണുന്നുണ്ട്. കുറിച്ച വിളക്ക് ഒന്നു
കഴിഞ്ഞോട്ടെ..പാട്ടും ചുവടും പഠിപ്പിച്ച് ആശാനെത്തന്നെ വേണം ഒാന്
ചതിക്കാൻ. തന്തെല്ലാത്ത ചെക്കനല്ലേന്ന് കരുതി ഒപ്പം കൂട്ടീതാ..ത്ഫൂ..ഒാന്
ആശാന്റെ മകളെത്തന്നെ പ്രേമിക്കണം പോലും.

രണ്ടു തൊടി അപ്പുറത്തെ കുടിലിൽ അണയാതെ ഒരു തിരി കത്തുന്നുണ്ട്.
അവിടെന്ന് നേർത്ത ശബ്ദത്തിൽ എല്ലാരും പോണുമ്മാ പൂമരം കാണാന് ഞമ്മക്കും
പോകുമ്മാ പൂമരം കാണാന് എന്ന പാട്ടു കേൾക്കുന്നു, തനിക്കു മാത്രം
കേൾക്കാവുന്ന താളത്തിൽ ഒരുടുക്ക് മുറകുന്നു.

ആ പൂമരം തനിക്കുവേണ്ടിയാണ് പൂത്തിട്ടുള്ളത്. ഒരു ജീവിതം ഉണ്ടെങ്കിൽ അത് ആ
പൂമരത്തോട് ചേർന്നായിരിക്കും. അംബിക മനസ്സിനെ പിന്നെയും ദൃഢപ്പെടുത്തി,

                        ദേശവിളക്കിന് ദിവസം അടുക്കുകയാണ്. പൊടി
പിടിച്ചു കിടക്കുന്ന ഉടുക്കും വാളുമൊക്കെ മിനുക്കേണ്ടതുണ്ട്.
കോമരങ്ങൾക്ക് ചുറ്റാനുള്ള ഉടുപ്പുകൾക്ക് നിറം മങ്ങിത്തുടങ്ങി.
ഒാട്ടുചിലമ്പിനും , അരമണിക്കും ക്ളാവുപിടിച്ച്  പച്ചപ്പണ്ടമായി
കിടക്കുന്നു. ആളിപ്പോഴും തികഞ്ഞിട്ടുമില്ല.
                         പണ്ടൊക്കെ വൃശ്ചികം പുലർന്നാൽ നിൽക്കാൻ
നേരമില്ലാതെ വിളക്കുകൾ. അഛ്ചനും മുത്തശ്ശനും പേരുകേട്ട വിളക്കുകാർ. ദൂരെ
സ്ഥലങ്ങളിൽ നിന്നുപോലും അപ്പുണ്ണിയാശാനെക്കണ്ട് വിളക്കിന് കാലം കുറിക്കാൻ
ആളുകൾ വരിനിന്ന കാലം. പിന്നെപ്പിന്നെ അയ്യപ്പൻ വിളക്കിന് ആവേശം കുറഞ്ഞു.
ഇപ്പോൾ വഴിപാടിന് വല്ലയിടത്തും നടത്തിയാലായി. കൊട്ടും ചുവടും പഠിപ്പിച്ച
ശിഷ്യന്മാർ വിളക്കിനു പിന്നാലെ നടന്ന് അടുപ്പ് പുകയാതെ വന്നപ്പോൾ
കൊത്തിനും കിളക്കും പോയി. വേറെ ജോലിക്ക് പോയി പത്തുകാശ്
കിട്ടിത്തുടങ്ങിയപ്പോൾ ദേഹത്ത് കൊഴുപ്പുകെട്ടി വഴക്കം പോയി. ഇപ്പോൾ
വിളക്ക് ഏറ്റാൽ തന്നെ പത്തിരുപത് പേരെ തികക്കാൻ നാടുമുഴുവൻ തെണ്ടണം.
പിന്നെ ഏറെ ചെറിയ പ്രായത്തിൽ വിളക്കുപഠിക്കാൻ ജനിച്ചവനെന്ന പോലെ
കാൽച്ചുവട്ടിലെത്തിയവനാണ് വിജയൻ. കൊട്ടിനും പാട്ടിനും അവനോളം പോന്ന
വേറൊരുത്തനില്ല. ചുവടിലും താളത്തിലും കണകണിശം. വെട്ടും തടവും തിരി
ഉഴിച്ചിലും, കനൽച്ചാട്ടവും എല്ലാം പഠിച്ചെടുത്തവൻ.  വിളക്കുകളിൽ വിജയൻ
പാലക്കൊമ്പിന് ഉണ്ടന്നറിഞ്ഞാൽ തന്നെ ആളുകൂടും.
                          ആശാന്റെ ശംഖിൽ നിന്ന് ഒാം കാരം മുഴങ്ങിയാൽ
തട്ടിൽ കർപ്പൂരം ജ്വലിക്കും. ആട്ടക്കാരും ഉടുക്കുകാരും ഒരുങ്ങുകയായി.
തട്ടിൽ തൊട്ടുഴിഞ്ഞ് ആട്ടക്കാർ നെറ്റിയിൽ തൊട്ട് കണ്ണടച്ചു നിൽക്കും.
ഒരു കയ്യിൽ ചിലമ്പും മറുകയ്യിൽ വാളുമായി വിജയൻ നിന്നാൽ പിന്നെ
അവനെയല്ലാതെ മറ്റൊന്നും കാണില്ല.  ഉറച്ചമെയ്യിൽ ഭസ്മത്തിന്റെ വരകൾ
വെള്ളിനാഗങ്ങളായി ചേർന്നുകിടക്കും.
                 ഉടുക്കുകൾ കലമ്പുകയായി, രോമകൂപങ്ങളെ ഉയർത്തുന്ന
ആദിതാളം.പതിഞ്ഞു തുടങ്ങി മുറുകിമുറുകി പെയ്യുന്ന മഴപോലെ ഉടുക്കുകൾ
പൊലിക്കുമ്പോൾ ആട്ടകാരുടെ കാലുകൾ ചലിച്ചു തുടങ്ങും. ചിലമ്പും മണികളും
ഉടുക്കും ചേർന്ന് മെയ്യിൽ പരദൈവങ്ങളെ കുടിയിരുത്തും. താലങ്ങളിൽ നിന്ന്
അരിയും പൂവം വാരിയെറിഞ്ഞ് ആട്ടക്കാർ തുള്ളാൻ തുടങ്ങും..മുന്നിൽ
ആട്ടക്കാരും പിന്നിൽ ഉടുക്കുകാരുമായി ഒരു മുറുകിയാട്ടം..ദാരികവധം
പാട്ടുമുറുകമ്പോൾ ആട്ടകാരുടെ കലിക്കൂക്കുകൾ മുഴങ്ങും..

എന്ത എന്താ മാളികേ
പന്തല് കുലുങ്ങാത്തേ
ആടുന്നോരാട്ടം കണ്ടാൽ
മയിലാടുന്നത് പോലെ
കൂകൂന്നൊരു കൂകൽ കേട്ടാൽ
കുയിൽ കൂകുന്നത് പോലെ..
        ആശാന്റെ ബീഡിപ്പുകയിൽ കരുവാളിച്ചുപോയ കുരലിൽ നിന്ന്
പാട്ടുപൊന്തുമ്പോൾ വിജയനിൽ ഭൂമിപാതാളം തൊട്ട് അങ്ങാകാശം വരെ വിറകയറും.
പിന്നെ പന്തൽ വിജയന്റേതാണ്. അമ്പലവും പന്തലും അവന്റെ ചുവടിൽ കുലുങ്ങും.
അരമണികളും ചിലമ്പും നിലക്കാതെ കിലുങ്ങും..ഉടവാളിന്റെ വായ്ത്തല
ഇടിവാളുപോലെ പന്തലിന്റെ മേലാപ്പിൽ തൂക്കിയ കുരുത്തോലകളെ തൊട്ടു തലോടും.
ഒാരോ ചാട്ടത്തിലും അവന്‍ ആകാശം തൊടും. പാലക്കൊമ്പിന്
പുറപ്പെടുമ്പോളേക്കും വിജയനാണ് കോമരമെങ്കിൽ നെറ്റി ചുകന്നരിക്കും. കളം
രണ്ടുമൂന്നു വലത്താകുമ്പോഴേക്കും അവന്റെ നില കണ്ടറിയാം. അമ്പലത്തിന്റെ
മുന്നിലെത്തി ചുവടുപിഴക്കാതെ ആടുമ്പോഴും അവന്റെ വാൾ നെറ്റിയിൽ പലവുരു
ചുംബിച്ചിട്ടുണ്ടാകും...നെറ്റിയിൽ നിന്നും ചോര കണ്ണിലൂടെ ഇറങ്ങി
കവിളിലൂടെ ഒലിച്ചിറങ്ങും..ചോരയുടെ ആ പാമ്പ് അവന്റെ അരയാടയിൽ പോയി
പരക്കും. ആ സമയം അവനെ പിടിക്കാൻ ചെന്നാൽ കുരുതിക്ക് പിടിക്കുന്ന ചോപ്പൻ
പൂവന്റെ കരുത്താണ്..കലിമൂത്ത് കോമരം തലവെട്ടിപ്പൊളിക്കാതിരിക്കാൻ വാള്
നെറ്റിക്കുയരുമ്പോഴേ ആശാൻ നിഴൽ പോലെ പിന്നിലെത്തും..വിജയനെ പിടിക്കാൻ
ചെല്ലുമ്പോൾ ആ കലി തന്നെയും ബാധിക്കുന്നുണ്ടോ എന്ന് അപ്പുണ്ണിയാശാന്
തോന്നും..പിടിയൊതുങ്ങാത്ത എന്തോ ഒന്ന് അവനിൽ കുടിയിരിക്കുന്നുണ്ടെന്ന്
തോന്നും. ഒത്ത ശരീരവും വടിവുമുള്ള അവൻ തിമിർത്തുകളിക്കുന്നത് കാണുമ്പോൾ
ആശാന്റെ കണ്ണു നിറയും.. ഇളം പ്രായത്തിൽ തന്റെ കാലിൽ വീണവൻ..ആർക്കും
പഠിപ്പിച്ചുകൊടുക്കാത്ത പാട്ടും ചുവടും തന്നിൽ നിന്ന്
പഠിച്ചവൻ..അരയൊപ്പം മുടിയുമായി അവൻ നിന്നാൽ തന്നെ വിളക്കുപന്തലിന്
അരങ്ങാണ്.

                               സംഗതി വിജയൻ നല്ല കളിക്കാരനാണെങ്കിലും
മകളെ കല്യാണം കഴിച്ച് ഏൽപ്പിക്കാനുള്ള മനസ്സ് അപ്പുണ്ണിയാശാന്
തോന്നിയിരുന്നില്ല. ഒന്നാമതിപ്പോൾ വിളക്കിന് പഴയ ഉഷാറില്ല.
കാണിപ്പാട്ടിനോ ഭജനക്കോ പോലും വിളികുറവായി, വിജയനാകട്ടെ വിളക്കാണ് ആകെ
അറിയാവുന്ന തൊഴിൽ വിളക്കുമാത്രമാണ്.  അരമുട്ടി ജ‍ടപിടിച്ചുകിടക്കുന്ന
മുടിയുമായി നിത്യക്കോമരമായി നടക്കുന്നവൻ. വല്ലപ്പോഴും കാവുകളിൽ
താലപ്പൊലിക്കും വേലക്കും കോമരം കെട്ടിയും ഭജനക്കു നടന്നും കിട്ടുന്ന
ചില്ലറ കൊണ്ട് ഒരു മണ്ഡലം കഴിഞ്ഞാൽ അടുത്ത മണ്ഡലം വരെ നടക്കുന്നവൻ.
അതുവരെ അവൻ മാത്രമുള്ള കൂരയിൽ ഒതുങ്ങിക്കഴിയും

                        വിജയന്റെ അച്ഛൻ ചെത്തുകാരനായിരുന്നു.  വിജയന്
വയസ്സ് എട്ടോ പത്തോ  ഉള്ളപ്പോഴായിരിക്കണം വേലു പനയിൽ നിന്ന്
വീണുമരിക്കുന്നത്. ചെത്തുകാർ തമ്മിലുള്ള തർക്കത്തിൽ ആരോ തളപ്പിന്റെ
ഇഴയറുത്തുവച്ചതാണെന്നും ശ്രുതിയുണ്ടായിരുന്നു. പന കയറി നടുവിലെത്തി
മുകളിലേക്കുള്ള ആയക്കുതിപ്പിൽ കൈത്തളപ്പ് അറ്റ് പിറകിലേക്ക് മലച്ച്
താഴേക്ക് വീണ് വേലുവിനെ കാണാൻ പോകാൻ തോന്നിയില്ല.  പിന്നെ ഒരുപാടുകാലം
ഉറക്കത്തിൽ പനച്ചുവട്ടിൽ ഗുരുതിയുരുളി തട്ടിമറിഞ്ഞ പോലെ കിടന്നു കണ്ട
വേതാളരൂപത്തിന് വേലുവിന്റെ മുഖമുണ്ടായിരുന്നു.
                       വേലു പോയതിൽ പിന്നെ ലക്ഷ്മിയും വിജയനും
മാത്രമായി. അടുത്ത വീടുകളിൽ പണിക്കുപോയും വല്ലപ്പോഴും എത്തിനോക്കുന്ന
ബന്ധുക്കൾ കൊടുക്കുന്ന ചില്ലറക്കാശിലും കൂര കഴിഞ്ഞുപോന്നു.  ലക്ഷ്മിയുടെ
കൂടെ വിജയനും വീട്ടിൽ വരും. ഭാര്യ ഉള്ള കഞ്ഞി പകുത്ത് അവർക്കും
കൊടുക്കും. സീതക്കും വിജയനെ വലിയ കാര്യമായിരുന്നു.

അച്ഛന്റെ തണലില്ലാത്ത കുട്ട്യാ...കണ്ണുപോയാലേ കണ്ണിന്റെ കാഴ്ച അറിയൂ..
അംബികേം അവനും തമ്മിൽ രണ്ടോ മൂന്നോ വയസ്സല്ലേ മാറ്റള്ളൂ..പാവം കുട്ടി..
ലക്ഷ്മിയുടെ കണ്ണുനിറയും .

          ഉള്ളതിൽ നിന്നാ നാഴി അരിയോ ഒരു തേങ്ങയോ ഒക്കെ സീത ലക്ഷ്മിക്ക്
കൊടുക്കും..അങ്ങിനെ കട്ടയിൽ കിടന്ന് കതിരുവന്നതാണവൻ.
അന്നൊക്കെ വിളക്കുകാലമായാൽ ആശാന്റെ വീട്ടിൽ ശിഷ്യന്മാരുടെ തിരക്കാണ്.
ഉടുക്കുകൊട്ടും പാട്ടും പഠിക്കുന്നവർ ഒരിടത്ത്. ചുവടുപഠിക്കുന്നവർ
മുറ്റത്ത്. രാത്രി വൈകിട്ടും കൊട്ടും പാട്ടും കേട്ടാൽ നാട്ടുകാർ
ഉറക്കും.

അത് അപ്പുണ്ണിയാശാന്റെ അവിടന്നാണ്. കാലം മണ്ഡലായിലേ..വിളക്കിന്റെ തിരിക്കാവും.

                      പഠിച്ചു കഴിഞ്ഞവരുടെ അരങ്ങേറ്റമായിരിക്കും
അടുത്തുവരുന്ന വിളക്കുകളിൽ. പല പന്തൽ കയറിക്കളിച്ചാണ് നല്ലൊരു
വിളക്കുകാരൻ പിറക്കുന്നത്. ചിലർ അരങ്ങേറ്റത്തോടെ മോഹം വിടും. കൊട്ടും
പാട്ടും പഠിപ്പിക്കുന്നതു കാണാൻ രാവേറെ ആശാന്റെ വീട്ടിൽ വിജയനുണ്ടാകും.
അക്കാലത്തെന്നോ ആണ്  ലക്ഷ്മി അതിരാവിലെ ഒരു കെട്ടു വെറ്റിലേം അടക്കേം
കറപിടിച്ച ഒറ്റരൂപാ തുട്ടമായി ആശാന്റെ അരികിലെത്തുന്നത്..

ഇക്കൊല്ലം ഇവന്റെ പത്തുകഴിഞ്ഞു കമ്മളാശാനേ..ഇവനാണെങ്കി വിളക്കിന്
പഠിക്കണമെന്ന് പൂതി തുടങ്ങീർക്ക്ണൂ..ഇവിടെ വന്നു കേട്ടുപഠിച്ച
പാട്ടൊക്കെ ഇവൻ പാടിത്തരാറുണ്ട്..ഇവനെക്കൂടി അങ്ങ്ട് കൂട്ടണം .വല്ലതും
ഒരു പിഴപ്പായലോ..ഇവന്റെ അച്ഛന്റെ സ്ഥാനാണ് കമ്മൾക്ക്...ന്റെ
ആളുണ്ടായിരുന്നൂങ്കി...

ലക്ഷ്മിയുടെ കണ്ണുകളിൽ ഇഴപൊട്ടിയ ഒരു തളപ്പ് പൊട്ടിയടർന്നു..

അങ്ങനെ വെറ്റില വാങ്ങികയ്യേറ്റത്താണവനെ..പഠിപ്പുനിർത്തിയതോടെ പിന്നെ
വിജയൻ ആശാനൊപ്പം തന്നെയായി. പുളിമുട്ടിയിൽ കൊട്ടി ഉടുക്കിന് ഉറച്ചു.
മറ്റു കളിക്കാർക്കൊപ്പം കൂടി ചുവടുറച്ചു..അന്നേ തിരിച്ചറിഞ്ഞിരുന്നു
അവന്റെ ചങ്കുറപ്പ്..മറ്റു കളിക്കാരുടേതുപോലെയല്ല അവന്റെ
ചുവടുകൾ..പാടുമ്പോൾ കാട്ടുമുളകൾ അവന്റെ ഉടുക്കിലും ചുണ്ടിലും
കാറ്റുപിടിച്ചു..ഉറച്ച ചുവടുകളിൽ താളം കണിശമായി. അവൻ ചുവട് വയ്ക്കുമ്പോൾ
മുറ്റത്തെ തുളസിയിൽ കാറ്റുപിടിച്ച് രുദ്രകാളി സാന്നിധ്യമറിയിക്കും

ഒരിക്കൽ വെട്ടും തടവും കഴിഞ്ഞ് എല്ലാരും മടങ്ങി വിജയൻ മാത്രം നിഴൽ പോലെ
ബാക്കിയായപ്പോളാണ് ചോദിച്ചത്..

പഠിക്കാൻ പോണ്ട കാലത്ത് നീ വിളക്ക് പഠിക്കാൻ വരാൻ കാരണം?

ചെണ്ടയുടെ മേളപ്പെരുക്കത്തിൽ കൂക്കുന്ന കോമരം പോലെ ഉത്തരം വന്നു

ഒരാളെ കൊല്ലാൻ..

വിളക്കുപഠിച്ച് ആരെക്കൊല്ലാൻ? എന്താ കുട്ടീ നീയി പറേണേ?

അതെ കൈത്തളപ്പിന്റെ നാരു മുറിച്ച് അച്ഛനെ കൊന്നവനെ..

          അവന്റെ ചങ്കിൽ നിന്ന് കാട്ടുമുള കീറുന്ന ഒച്ച പൊന്തി. അടുത്ത
തൊടിയിലെ ഇരുട്ടിലേക്ക് ഒരു പറമെരുകിനെപ്പോലെ അവൻ പാഞ്ഞുപോയി.
              വാളുകൊണ്ടു പയറ്റുമ്പോൾ അവന്റെ കണ്ണുകൾ ആരെയോ തിരയുന്ന
പോലെ തോന്നിത്തുടങ്ങിയപ്പോൾ പിന്നീടൊരവസരത്തിൽ അവനെ ചേർത്തുപിടിച്ച്
പറയേണ്ടി വന്നു,
        കുട്ടീ നമ്മൾ കയ്യാളുന്നത് ഭദ്രകാളിയുടെ ഉടവാളാണ്..അയ്യന്റെ
ചുരികയാണ്.ആരെയും കൊല്ലാനോ പകപോക്കാനോ നമുക്കാവില്ല..നമ്മെ ബാധിക്കുന്ന
കലിക്ക് കഴിയുന്നത് എല്ലാരേം സ്നേഹിക്കാനും കാത്തുരക്ഷിക്കാനും മാത്രം
               ആദ്യമാദ്യം വിളക്കുകളിൽ സാധനങ്ങൾ എടുത്തുകൊടുക്കാനും
അമ്പലം പണിക്ക് വാഴപ്പിണ്ടി എടുക്കാനും ഇലവെട്ടാനും ഒപ്പം. ഒാരോ വിളക്കു
കഴിയുമ്പോഴും അറിഞ്ഞുതന്നെ അവനെന്തെങ്കിലും ഇത്തിരി അധികം
കൊടുക്കുമായിരുന്നു.

ചെക്കന്റെ അരികൊണ്ട് ഒരീസെങ്കിലും കഞ്ഞി കുടിച്ചു കമ്മളേ...കമ്മളായിട്ട്
അവനെ ഒരു പണി പഠിപ്പിച്ചു..അവനെ അതോണ്ട് പിഴപ്പിച്ചോളും അയ്യപ്പൻ..

ലക്ഷ്മിയുടെ ശബ്ദമപ്പോൾ വല്ലാതെ ഇടറിയിരുന്നു. പിന്നീടൊരു ദിവസം
ഞാങ്ങാട്ടിരി വിളക്കിന് അമ്പലപ്പണിയിലിരിക്കുമ്പോളാണ് നാട്ടിൽ നിന്നും
ആളുവന്നത്. ലക്ഷ്മി കുഴഞ്ഞു വീണെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും
പറഞ്ഞു വന്നയാളുടെ മുഖലക്ഷണത്തിൽ നിന്നും ഒരു വിളക്കുകെട്ടു.
കുരുത്തോലകൊണ്ട് പൂക്കളുണ്ടാക്കുകയായിരുന്ന വിജയനെ അമ്മക്കിത്തിരി
യെന്തോ അസുഖമുണ്ടെന്നു പറഞ്ഞ് നാട്ടിലേക്ക് മടക്കി.

                  പിന്നെ വീട്ടിലെത്തുമ്പോൾ വേലുവിന്റെ തൊടിയിലേ
തെക്കക്കൂനയിലെക്ക് ഒന്നേ നോക്കിയുള്ളു..അന്ന് കരഞ്ഞുകൊണ്ട് തന്നെ
ചുറ്റിപ്പിടിച്ച് കാൽക്കൽ വീണ വിജയനെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ
ഉള്ളിൽ വല്ലാത്തൊരാന്തലായിരുന്നു..

അച്ഛനും അമ്മയും പോയി ..ഇനി ആശാനെ ഉള്ളൂ..എനിക്ക്,,

അവന്റെ ശബ്ദം വെളിപാടുപറയുന്ന കോമരത്തിന്റെ പോലെ മുറിഞ്ഞു
മുറിഞ്ഞായിരുന്നു. പിന്നെ അവന്റെ പകലും രാത്രിയും ആശാന്റെ ഒപ്പമായി.
വേങ്ങരക്കാവിലാണെന്നു തോന്നുന്നു അവനെ പാലക്കൊമ്പിന് അയ്യപ്പനായി
അരങ്ങുകുറിപ്പിച്ചത്. അന്നേ കൂട്ടുകളിക്കാർ ചെവിയിൽ പറഞ്ഞു. ഒത്ത
ചെക്കൻ..ആശാൻ അറിഞ്ഞുകൂട്ടീതാ വിജയനെ..പെണ്ണും വളർന്നു വരികയല്ലേ,,
പാത്തും പതുങ്ങിയും ആ ചൊല്ല് ആശാന്റെ ചെവിയിലും പലവുരു എത്തിയെങ്കിലും
കേട്ടതായി ഭാവിച്ചില്ല..തന്റെ ജീവിതമോ വിളക്കിന്റെ പിന്നാലെ അറ്റം
കൂട്ടിമുട്ടാതെയായി. അംബികയിപ്പോൾ കോളേജിൽ പഠിക്കുകയാണ്. പഠിപ്പിലും
മോശമല്ല. എത്ര കടം പറഞ്ഞാലും അവളുടെ ഒന്നും മുടക്കിയിട്ടില്ല
ഇതുവരെ..അവൾക്കൊരു ജോലികിട്ടി ഏതെങ്കിലും നല്ലൊരു ജോലിക്കാരനെ
ഏല്പ്പിക്കണമെന്ന് ആശയേറെയുണ്ട്..അപ്പോഴാണ് കന്നംതിരിവില്ലാത്തവരുടെ
പോക്കണംപറച്ചിൽ..

                               ഉലച്ചത് സീതക്കുവന്ന പക്ഷാഘാതമാണ്. ഒരു
വിളക്കൊരുക്കത്തിനിടെ കുഴഞ്ഞുവീണ അവളെ താങ്ങിയെടുത്ത് വണ്ടി വരുന്ന വഴി
വരെ കൊണ്ടുവരുമ്പോൾ തനിക്ക് പിറക്കാതെ പോയെ മകനെ വിജയനിൽ കണ്ടു. ആഴ്ചകൾ
കഴിഞ്ഞ് ഒരു വശം കുഴഞ്ഞ് അവളെക്കൊണ്ടുവരും വരെ കൂട്ടിരുന്നതും വിജയനും
അംബികയുമാണ്.

                          ഏറ്റവിളക്ക് മുടക്കാൻ പാടില്ലാത്തതിനാൽ ആ
നോവും ഉള്ളിൽ പേറി അന്നത്തെ വിളക്കുകളിൽ തിരി ഉഴിഞ്ഞു..കനൽച്ചാടുമ്പോൾ
കാൽച്ചുവട്ടിലേക്കാളും ചൂടിൽ ഉള്ള് വെന്തുരുകി. വാവരോടൊപ്പമുള്ള കളിക്ക്
അന്നത്തെ വിളക്കിന് വീറ് പോരായിരുന്നു.
                                കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും
വിജയന് അംബികയെ കെട്ടിച്ചുകൊടുക്കാൻ കഴിയില്ല .ഒന്നാമത് വേറെ ജാതി.
ജോലീം കൂലീം നിത്യവരുമാനോം ഇല്ലാത്തൊരുത്തന് പെണ്ണിനെക്കൊടുത്ത് പിന്നെ
അതിന്റെ കണ്ണീരും കയ്യും കാണാൻ വയ്യ. നല്ല രണ്ടൂമുന്നാലോചനകളായി പെണ്ണിനു
വരുന്നു..ഒന്നും അവൾക്കു പിടിക്കുന്നില്ല.  പിന്നെ അവളേം വിജയനേം ചേർത്ത്
ചില സംസാരങ്ങൾ അയൽപക്കത്തുണ്ടെന്ന് മൂന്നാമൻ കുഞ്ഞിരാമൻ പറഞ്ഞപ്പോൾ
ഉടലാകെ പൊന്തിയതാണ് കലി.

നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കണ്ടാ..കാര്യറയാലൊ നിനക്ക്,
അംബിക ഒന്നിനുമാത്രം പോന്ന ഒരു പെണ്ണാണിപ്പോൾ..ജാതീം കൊണ്ടും ചേരില്ല.
ഞാൻ ഒന്നൂണ്ടായിട്ട് പറയല്ല...ഞ്ഞി പഴേ പോലെ അങ്ങോട്ടുള്ള വരവും പോക്കും
ഒന്ന് നിയന്ത്രിച്ചളാ..വിളക്ക് വരുമ്പം ഞാൻ പറയാം അന്നോട്.

ഞാങ്ങാട്ടിരിയിലെ കാണികഴിഞ്ഞ് ഇരുട്ടത്ത് മടങ്ങുമ്പോൾ അപ്പുണ്ണിയാശാൻ
വിജയനോട് പറഞ്ഞിട്ടുമുണ്ട്. ഇരുട്ടിലേ അവനോടത് പറയാൻ പറ്റൂ..അവന്റെ
മുഖത്തേക്ക് നോക്കി വീട്ടിലേക്ക് വരരുത് എന്നെങ്ങിനെ പറയാൻ..അതും
കാലമിന്നോളം തന്നെ കൈവിടാതെ ഒപ്പം നിൽക്കുന്നവൻ, താൻ തന്നെ വെള്ളവും
വളവും കൊടുത്ത് പൊന്തിച്ച ചെന്തെങ്ങ്..പിന്നീട് വല്ലപ്പോഴുമേ അവൻ
വീട്ടിലേക്ക് വരാറുള്ളൂ. അതു പറഞ്ഞ് പിറ്റേന്ന് രാവിലെ വേട്ടേക്കരൻ
കാവിലെ ആലിൻചുവട്ടിൽ കുളിച്ചുതൊഴുതു നിൽക്കുന്ന അവന്റെ നെറ്റിയിൽ ഇന്നലെ
വെട്ടിയൊഴുകിയ ചോരതിണർത്തു കിടക്കുന്നു..കാണികഴിഞ്ഞ് മടങ്ങുമ്പോൾ ഈ
മുറിവില്ലായിരുന്നല്ലോ..അപ്പോൾ രാത്രി..വെള്ളിപൊട്ടിയപ്പോൾ കേട്ട
ചിലമ്പിന്റെ കിലുക്കം നെഞ്ചിൽ പൊന്തി.

വിജയാ നീ
ഒന്നും പറയാതെ ആശാന്റെ കാലിൽ തൊട്ടു നമസ്കരിച്ച് അവനെഴുന്നേറ്റ്
പോയപ്പോൾ വേട്ടേക്കരന്റെ ആലിൽ നിന്ന് ഏതോ പക്ഷി കരഞ്ഞിരുന്നു.

           അവന്റെ കുടിലിൽ നിന്ന് ഉടുക്കിന്റെ മുറുക്കം കേൾക്കുന്നു.
എല്ലാരും പോണുമ്മാ പൂമരം കാണാന്
ഞമ്മക്കും പോകുമ്മാ പൂമരം കാണാന്

ആ നേരം വായിച്ചുകൊണ്ടിരിക്കുന്ന അംബിക എഴുന്നേറ്റു ജനൽപ്പടിയിൽ
നിൽക്കുന്നത് കണ്ട് ആശാൻ ഉറപ്പിച്ചു. പെണ്ണിനെ പറഞ്ഞു മനസ്സിലാക്കണം.സീത
കിടന്നതിൽ പിന്നെ അവൾക്ക് താൻ അമ്മകൂടിയാണ്.
         ദേശവിളക്കിന്റെ കുറ്റിയടിക്ക് പോകുമ്പോൾ അവനോട് പിന്നെയും പറഞ്ഞു.

വിജയാ..നിങ്ങൾ രണ്ടും എന്റെ കുട്ടികളാണ്..അവളെക്കൂടി നീ പറഞ്ഞു
മനസ്സിലാക്കണം..അവൾ പഠിക്കുന്ന കുട്ടിയാണ്..അവളുടെ മനസ്സ്
കലക്കരുത്.എനിക്കാകപ്പാടെ ഒന്നേള്ളൂ...അന്റെ കല്യാണം നല്ലൊരു
കുട്ടിയുമായി ആശാൻ നടത്തിത്തരും..

ഇല്ല..ആശാന് തന്ന വാക്കിനപ്പുറം വിജയന് മറുവാക്കില്ല..ജീവനുള്ളിടത്തോളം..

അവന്റെ വാക്ക് ഉറച്ചതായിരുന്നു.

പന്തലിടാനും, അമ്പലപ്പണി തുടങ്ങാനും അവൻ തന്നെ മുന്നിൽ. അവനുണ്ടങ്കിൽ
അമ്പലം പൊന്നമ്പലം തന്നെ..പതിനെട്ടുപടികൾക്ക് മുന്നിൽ നിന്നാൽ അയ്യനെ
മുന്നിൽ കണ്ടപോലെ. കുരുത്തോല കൊണ്ടുള്ള കൈപ്പണിക്ക് അവനെ വെല്ലാൻ
തനിക്കുപോലുമാകില്ല..പഠിച്ചതിനപ്പുറം മനസ്സുകൊണ്ട് പായുന്നവൻ..ഉടുക്കിൽ
അവൻ കൊട്ടുന്ന താളം വേറെ
അറിയാം പൊലിപ്പാട്ടിൽ. അവൻ പാട്ടിനിരുന്നാൽ പാട്ടിന് പൊലി കൂടും.
                   പാലക്കൊമ്പിന് പുറപ്പെടാറായി. ദേശത്തെ തന്നെ
വിളക്കായതിനാൽ നാട്ടുകാരുടെ മുന്നിലാണ് ആട്ടം. ദേശത്തെ
പെണ്ണുങ്ങൾക്കൊപ്പം താലം പിടിച്ച് അംബികയുമുണ്ട്. പന്തലിൽ കയറിയാൽ
പിന്നെ ബന്ധങ്ങളില്ല. ഒാരോ വിളക്കും ഒാരോ സന്യാസമാണ് കളിക്കാർക്ക്.
കാരണവൻമാർക്കും, ഗുരുവിനും ദക്ഷിണകൊടുത്ത് പുറപ്പെട്ടുപോക്കാണ്.
കോമരം വിജയൻ തന്നെ..ചുകന്ന അരയുടുപ്പും അരമണിയും കെട്ടി,
കാൽച്ചിലമ്പിട്ട്, ഭസ്മം പൂശി അവൻ പന്തലും വിട്ട് ആകാശത്തോളം ഉയർന്നു
നിന്നു.
                                ഇളങ്കുന്നമ്പലപ്പറമ്പിലേക്ക്
പാലക്കൊമ്പെടുക്കാൻ യാത്ര. അങ്ങോട്ടു പോകുമ്പോൾ
മേളമില്ല..വിളക്കുകാർക്കുള്ളിൽ വിളക്ക് നന്നായി നടക്കാനുള്ള പ്രാർഥന
മാത്രം. പറമ്പിൽ നാട്ടിയ പാലക്കൊമ്പിന് പൂജ ചെയ്ത് കോമരം ഗുരുതിയുരുളി
കമിഴ്ത്തിക്കഴിഞ്ഞാൽ പിന്നെ ചെണ്ടകൾ താളത്തിലേക്ക്. പാലക്കൊമ്പിനെ വലം
വച്ച് കോമരങ്ങളും അയ്യപ്പനും. കൊട്ടിന്റെ താളത്തിനൊപ്പം മാറിയും
മറിഞ്ഞും ചുവടുകൾ. ഒാരോ കോമരവും വെളിപ്പെട്ടാടും. രണ്ടുകയ്യിലും
ഉടവാളുമായി മെയ്‌വഴങ്ങി തുള്ളും..വിജയന്റെ ദൃഷ്ടികൾ ആകാശത്തിന്റെ
അപ്പുറത്തെവിടെയോ ആണ്. പയറ്റുമ്പോൾ പാലക്കൊമ്പിന്റെ ഇലകൾ ഒപ്പം തുള്ളി.
ഇടയ്ക്ക് നെറ്റിയിലേക്ക് വാളുനീണ്ടുമടങ്ങിയപ്പോൾ ചുവന്നിറങ്ങിയ
നൂലുകൾ..ചിതറിപ്പോയ മുടിയിഴകളെ മാടിയൊതുക്കുമ്പോൾ കലികൊണ്ട ഭദ്രകാളി
ദാരികനെ തിരഞ്ഞു.
                            തിരിച്ച് പന്തലിലെത്തുമ്പോൾ ജനം മുഴുവൻ
പന്തലിന്റെ ചുറ്റുമുണ്ട്. പന്തൽ വലം വച്ചാണിനി അടവും ചുവടും.
ചെണ്ടക്കാരുടെ വീറിൽ ദിക്കുകൾ പന്തലിലെത്തി. മൂവന്തി പിന്നിട്ട് ഇരുട്ട്
അതിന്റെ അമ്പലം പണി തുടങ്ങിക്കഴിഞ്ഞു. പന്തലിൽ ഒാരോ കോമരങ്ങളായി
പയറ്റിത്തുടങ്ങി. പന്തലിൽ പോരുകോഴിയെപ്പോലെ പാഞ്ഞുനടക്കുന്ന വിജയൻ.
കലിയിൽ നിലംതൊടാത്ത കാലുകൾ. അലറുന്ന ചെണ്ടകൾക്കു മുന്നിലേക്ക് വിജയൻ
കലിക്കൂക്കുമായി എത്തി വാൾപ്പയറ്റ് തുടങ്ങി. ചെണ്ടകൾ  താളം മുറുകി മുറുകി
പതിഞ്ഞു നിന്നു താളം മാറ്റി. വിജയന്‍ പന്തൽ ഒാടി വലം വച്ച് അമ്പലത്തിന്
മുന്നിലെത്തി. തടുക്കാനെത്തും മുമ്പെ നെറ്റിയിൽ പലവരു വാൾ
ആഴ്ന്നിറങ്ങി..വിജയന്റെ നെറ്റിയിൽ നിന്നും ചോരയുടെ ഒരു കാട്ടരുവി.
അതൊന്നുമറിയാതെ പിന്നെയും പിന്നെയും നെറ്റിയിലേക്കാഴുന്ന ഉടവാൾ..

            കലിപിടിച്ചൊതുക്കാൻ ആശാൻ രണ്ടടി വച്ചതേയുള്ളൂ..  താലം
വലിച്ചെറിഞ്ഞ് അംബിക കോമരത്തിനടുത്തേക്ക്  നിലവിളിച്ച് ഒാടി.

വിജയേട്ടാ...
‌‌
ഉടവാളിൽ പിടിച്ച അംബികയുടെ കൈപ്പത്തികളിലൂടെ ചോര വാർന്നിറങ്ങി. ഏതോ
ലോകത്തുനിന്നും ലിപിപ്പെട്ടുവരുന്ന വാക്കുകളിലൂടെ കോമരം ഒന്നുമറിയാതെ
വിറവിറച്ചു..
                                   പെണ്ണിനെക്കൊണ്ട് ഇന്നലെ
ഗുരുതികലക്കി സത്യം ചെയ്യിച്ചതാണ്. എല്ലാം മനസ്സിൽ നിന്നും
മായച്ചുകളയാൻ..ദേശ വിളക്കാണ്. ചതിച്ചല്ലോ ഭഗവതീ. അപ്പുണ്ണിയാശാൻ ഒരു
നിമിഷം പതറി. നാട്ടുകാർ പകച്ചു നിൽക്കുകയാണ്..ചെണ്ടക്കാരുടെ താളം
നിലച്ചു.

    വിജയന്റെ ഉടലപ്പോഴും വിറച്ചുകൊണ്ടിരുന്നു. അവന്റെ കാലിൽ
കെട്ടിപ്പിടിച്ച് പന്തലിലിരിക്കുന്ന അംബികയുടെ നെറുകയിലേക്ക്
ഇറ്റുവീഴുന്ന ചോരത്തുള്ളികൾ..
           ആശാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്തോ അരുളപ്പാടുണ്ടായ
പോലെ  വിജയനേയും അംബികയേയും അമ്പലത്തിന്റെ മുന്നിലേക്ക് നിർത്തി.
താലത്തിൽ നിന്നും ഭസ്മമെടുത്ത് രണ്ടു പേരുടെയും നെറ്റിയിലണിയിച്ചു.
രണ്ടുപേരുടെയും കൈകൾ ചേർത്തുപിടിപ്പിച്ചു. ഒരു നിമിഷം അമ്പലത്തിലേക്ക്
കണ്ണടച്ചു നിന്നു. പിന്നെ കൊട്ടുകാരോട് അലറി..

കൊട്ടടാ താളം..വിളക്ക് കുട്ടിക്കളിയല്ല. വിളക്ക് മുടങ്ങിയാൽ
ദേശമില്ല..അയ്യന്റെം ഭഗോതിയും ദേശം മുടിക്കും.

ആളുകൾ അമ്പരന്നു നിൽക്കേ ചെണ്ടകൾ മുറുകിത്തുടങ്ങി..ചേർന്നു നിന്ന അംബികയെ
തള്ളിയകറ്റി വിജയൻ അട്ടഹസിച്ചുകൊണ്ട് ചെണ്ടക്കാർക്കുമുമ്പിൽ പറന്നെത്തി.
            പന്തലിൽ നാട്ടിയ പാലക്കൊമ്പിന് വേരുമുളച്ചു..പതിയെ തളിരിലകൾ
വന്നു. തുഞ്ചത്ത് പൂക്കൾ വിരിഞ്ഞു. ആ മണം ആവോളം ഉള്ളിലേക്കെടുത്ത്
അപ്പുണ്ണിയാശാൻ  പൂമരം ചാരിയിരുന്നു.